നവജാത ശിശുവിന്റെ മരണം കൊലപാതകം; അമ്മ അറസ്റ്റില്‍

Update: 2023-07-28 08:15 GMT

തിരുവന്തപുരം അഞ്ചുതെങ്ങിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതായി പോലീസ്. സംബവത്തിൽ അമ്മ ജൂലിയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണു പ്രാഥമിക നിഗമനം. 12 വര്‍ഷം മുമ്പാണ് ജൂലിയുടെ ഭര്‍ത്താവ് മരണപ്പെടുന്നത്. എന്നാൽ ജൂലിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു. ആ ബന്ധത്തിലാണ് ഗര്‍ഭിണിയായത്. വിധവയായിരുന്നതിനാല്‍ കുട്ടിയുണ്ടാവുന്നതില്‍ അവര്‍ക്ക് മാനസിക ബുദ്ധിമുട്ടുണ്ടായിരുന്നതിനാലാണ് ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാരോടും ബന്ധമുണ്ടായിരുന്ന ആളോടും മറച്ചുവെച്ചത് തുടര്‍ന്ന് കുട്ടി ജനിച്ചയുടനെ വായും മുഖവും പൊത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിന് ശേഷം ഇവര്‍ തന്നെ കുഴിയെടുത്ത് മൃതദേഹം കുഴിച്ചിടുകയും ചെയ്തു. വീടിനു സമീപത്തെ പൈപ്പിന്റെ ചുവട്ടിലാണ് കുഴി ഉണ്ടാക്കി മൃതദേഹം മറവു ചെയ്തത്. പിന്നീട് അടുത്ത ദിവസങ്ങളിൽ അതിരാവിലെ കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ട ഭാഗത്ത് ജൂലി പോയി നോക്കിയിരുന്നു. അങ്ങനെ ഒരു ദിവസം ചെന്നപ്പോഴാണ് മൃതദേഹം തെരുവുനായ്ക്കൾ മാന്തിയെടുത്തതായി കണ്ടത്. തുടർന്ന് ജൂലി തന്നെ കുഴി പഴയസ്ഥിതിയിലാക്കി.

അഞ്ചുതെങ്ങ് പോലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ജൂലിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയത്. എന്നാൽ ആദ്യഘട്ടത്തിൽ വിസമ്മതിച്ചെങ്കിലും ശാസ്ത്രീയ തെളിവുകൾ നിരത്തിയതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് വിധവയായ തനിക്ക് കുഞ്ഞ് ജനിച്ചാൽ ഉണ്ടാകുന്ന അപമാന ഭയത്താൽ ആണ് കൊലപാതകം നടത്തിയതെന്ന് പ്രതി പോലീസിനോട് പറയുകയായിരുന്നു. കുട്ടിയെ ഉദരത്തിൽ വച്ച് തന്നെ ഇല്ലാതാക്കണമെന്നുണ്ടായിരുന്നെങ്കിലും സാധിച്ചില്ലെന്നും ജനിക്കുന്ന ഉടൻ കൊലപ്പെടുത്തണമെന്നു നേരത്തെ തീരുമാനിച്ചിരുന്നുവെന്നും പ്രതി പോലീസിനോടു പറഞ്ഞതായാണ് രിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്‌. ജൂലിയെ കോടതിയിൽ ഹാജരാക്കും.

Tags:    

Similar News