മിഷൻ 25 നെ ചൊല്ലിയുള്ള തർക്കം; പരാതിയുമായി എഐസിസിക്ക് മുന്നിൽ സുധാകരനും സതീശനും

Update: 2024-07-28 02:39 GMT

മിഷൻ 25 നെ ചൊല്ലിയുള്ള തർക്കത്തിൽ എഐസിസിക്ക് മുന്നിൽ പരാതികളുമായി സുധാകരനും സതീശനും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം നടന്ന വാർത്താസമ്മേളനം മുതൽ, തന്നെ അവഹേളിക്കുന്ന നിലപാടാണ് പ്രതിപക്ഷനേതാവ് സ്വീകരിച്ചതെന്നാണ് കെ സുധാകരൻറെ പ്രധാനപരാതി. മിഷൻ 25 അട്ടിമറിക്കുന്ന നിലപാടാണ് കെപിസിസി നേതൃത്വത്തിൻറെതെന്ന് സതീശൻറെ പരാതിയിൽ പറയുന്നു. കേരളത്തിൻറെ ചുമതലുള്ള ജനറൽസെക്രട്ടറി ദീപാദാസ് മുൻഷിയെയാണ് ഇരുവരും പരാതി അറിയിച്ചത്. കെ സുധാകരൻ യുകെയിലേക്ക് പോയതിനാൽ എഐസിസിയുടെ അനുനയ ചർച്ച ഇനിയും നീളും.

മിഷൻ 25 ൻറെ ചുമതല ലഭിച്ചതോടെ ഡിസിസികൾക്ക് അയച്ച സർക്കുലറിൻറെ പേരിലാണ് വിഡി സതീശന് നേരെ കെപിസിസി ജനറൽ സെക്രട്ടരിമാരിൽ നിന്ന് വിമർശനം ഉയർന്നത്. വാർത്ത സ്ഥിരീകരിച്ച കെപിസിസി പ്രസിഡൻറ്, പ്രതിപക്ഷ നേതാവിൻറേത് സംഘടനാ വിരുദ്ധ പ്രവർത്തനമാണെന്നും പറഞ്ഞു. വിഷയം എഐസിസി നേതൃത്വത്തെ അറിയിച്ച സതീശൻ, കേന്ദ്രനേതൃത്വം ഇടപെടാതെ ഇനി തദ്ദേശ തെരഞ്ഞെടുപ്പിൻറെ ചുമതല തുടരില്ലെന്ന് അറിയിച്ചു. തിരുവനന്തപുരത്തെ യോഗത്തിൽ നിന്ന് വിട്ടുനിന്നതും ഇതിൻറെ ഭാഗമായാണ്. പ്രതിപക്ഷ നേതാവിനെതിരെ ഉയർന്ന വിമർശനം മാധ്യമങ്ങൾക്ക് നൽകിയതിൽ നടപടി ഉണ്ടാകുമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചു.

മാധ്യമങ്ങൾക്ക് വാർത്ത കൊടുക്കുന്നത് ചിലർക്ക് രോഗമാണെന്നും ഇത്തരക്കാർ പറഞ്ഞതും പറയാത്തതും കൊടുക്കുകയാണെന്നും സതീശൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News