'തൃശൂർ പൂരം കലക്കൽ വിവാദത്തിൽ രാഷ്ട്രീയ നേട്ടത്തിനായി പേര് വലിച്ചിഴയ്ക്കരുത്'; നിയമ നടപടിക്ക് ആർഎസ്എസ്

Update: 2024-10-11 03:28 GMT

തൃശൂർ പൂരം കലക്കിയതിനു പിന്നിൽ ആർഎസ്എസാണെന്ന പരാമർശത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി ആർഎസ്എസ്. നിയമസഭയിൽ നടത്തിയ ആരോപണങ്ങളിലാണ് നടപടി. വിഷയത്തിൽ ഗവർണറെയും സ്പീക്കറെയും കാണാനാണ് തീരുമാനം. മന്ത്രി, എംഎൽഎ, പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികളിലിരിക്കുന്ന ആളുകൾ നടത്തിയ പരാമർശങ്ങൾ അപലപനീയമാണെന്നാണ് ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എൻ.ഈശ്വരൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

രാഷ്ട്രീയ നേട്ടത്തിന് ആർഎസ്എസിന്റെ പേര് വലിച്ചിഴയ്ക്കരുതെന്നാണ് പ്രസ്താവനയിലെ മുന്നറിയിപ്പ്. ആരോപണങ്ങൾ ഉത്സവങ്ങളെ സംഘർഷത്തിലേക്കും വിവാദത്തിലേക്കും എത്തിക്കുന്ന ആസൂത്രിത പ്രവർത്തനങ്ങളുടെ തുടർച്ചയാണ്. എന്ത് അറിവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നത്.

ആർഎസ്എസിനെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാനുള്ള നീക്കം ദുരുദ്ദേശ്യത്തോടെയാണ്. പൂരം സംബന്ധിച്ച വിവാദങ്ങളിൽ സംഘത്തിന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണ്. ഇത് അനുവദിക്കാനാകില്ല. ഇത്തരം വിവാദങ്ങളിൽ ഇടപെടാൻ ആർഎസ്എസിന് സമയമില്ല, താൽപര്യവുമില്ലെന്നും പി.എൻ. ഈശ്വരൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Tags:    

Similar News