കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം തുറന്നു

Update: 2023-09-18 05:31 GMT

കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം തുറന്നു. കന്നി ഒന്നായ ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് ക്ഷേത്ര നട തുറന്നു. ശേഷം നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടക്കും. ഇന്നലെ വൈകുന്നേരം അഞ്ച് മണിക്കായിരുന്നു ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി കെ. ജയരാമൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നടതുറന്ന് ദീപങ്ങൾ തെളിച്ചത്.

ശേഷം മേൽശാന്തി ഗണപതി, നാഗർ എന്നീ ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്കുകൾ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുൻവശത്തായുള്ള ആഴിയിൽ അഗ്‌നി പകർന്നു.തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അയ്യപ്പഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. മാളികപ്പുറം മേൽശാന്തി വി. ഹരിഹരൻ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന് ദീപങ്ങൾ തെളിയിച്ചു. ശേഷം ഭക്തർക്ക് മേൽശാന്തി മഞ്ഞൾപ്രസാദം നൽകി. നട തുറന്ന ദിവസം ശബരിമല അയ്യപ്പസന്നിധിയിലും മാളികപ്പുറം ക്ഷേത്രത്തിലും പൂജകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സെപ്റ്റംബർ 18 മുതൽ 22 വരെയുള്ള 5 ദിവസങ്ങളിൽ ഉദയാസ്തമയപൂജ, 25കലശാഭിഷേകം, കളഭാഭിഷേകം,പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും.

ദിവസവും ഉച്ചയ്ക്ക് 1 മണിക്ക് അടയ്ക്കുന്ന തിരുനട വൈകുന്നേരം 5 മണിക്ക് ആണ് വീണ്ടും തുറക്കുക. വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തർക്ക് ദർശനത്തിനായി എത്തിച്ചേരാവുന്നതാണ്.നിലയ്ക്കൽ,പമ്പ എന്നിവിടങ്ങളിൽ ഭക്തർക്കായി സ്‌പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 5 ദിവസത്തെ പൂജകൾ പൂർത്തിയാക്കി ക്ഷേത്രതിരുനട സെപ്‌റംബർ 22 ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി അടയ്ക്കും.

Tags:    

Similar News