ക്രൈസ്തവ സഭയിലെ അഴിമതിയും ജീർണതയും ചോദ്യംചെയ്തതിന് കുറ്റവിചാരണ നടത്തുന്നു: വൈദികൻ അജി പുതിയാപറമ്പിൽ

Update: 2023-10-06 10:51 GMT

ക്രൈസ്തവ സഭയിലെ അഴിമതിയും ജീർണതയും ചോദ്യം ചെയ്തതിനാണ് തന്നെ കുറ്റവിചാരണ നടത്തുന്നതെന്നും വൈദിക ജോലിയിൽ നിന്ന് പുറത്താക്കിയാലും നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും വൈദികൻ അജി പുതിയാപറമ്പിൽ. ക്രൈസ്തവ സഭകളിൽ കേട്ടുകേൾവിയില്ലാത്തതാണ് മത കോടതി. വിശ്വാസികളെ കൂട്ടി കലാപ ശ്രമം നടത്തിയെന്നാണ് സഭാ മേലധികാരികളുടെ ആരോപണം. സഭയിൽ സാമ്പത്തിക ജീർണതകളുണ്ട്, സ്ത്രീകളെ അവഗണിക്കുന്നതടക്കം പല കാര്യങ്ങളും സഭക്കുള്ളിൽ നടക്കുന്നുണ്ട്. ഇതിനെതിരെ സംസാരിച്ചിട്ടുണ്ട്. ഇനിയും ഈ രീതിയിൽ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

സഭാ നേതൃത്വത്തെ ചോദ്യം ചെയ്ത വൈദികനെ കുറ്റവിചാരണ ചെയ്ത് നടപടിയെടുക്കാൻ താമരശ്ശേരി രൂപതയാണ് മത കോടതി സ്ഥാപിച്ചത്. വൈദികനായ അജി പുതിയാപറമ്പിലിനെതിരായ നടപടികൾക്കാണ് ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേൽ 4 അംഗ വൈദിക സംഘത്തെ ജഡ്ജിമാരായി നിയമിച്ച് ഉത്തരവിറക്കിയത്. സമൂഹമാധ്യമത്തിലെ പോസ്റ്റിൻറെ പേരിൽ വൈദികനായ അജി പുതിയാപറമ്പിലിനെ നേരത്തെ സസ്‌പെൻറ് ചെയ്തിരുന്നു. എന്നാൽ നോട്ടീസ് പോലും നൽകാതെയുള്ള നടപടി ചോദ്യം ചെയ്തപ്പോഴാണ് സസ്‌പെൻഷൻ പിൻവലിച്ച് വിചാരണ നടത്താൻ മത കോടതി സ്ഥാപിച്ചത്.

Tags:    

Similar News