'കുഞ്ഞനന്തൻ മരിച്ചത് അൾസർ മൂർച്ഛിച്ച്, കൊന്നത് യുഡിഎഫ്': മറുപടിയുമായി മകൾ

Update: 2024-02-22 06:20 GMT

ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ 13-ാം പ്രതിയായ പി.കെ.കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച കെ.എം.ഷാജിയെ തള്ളി കുഞ്ഞനന്തന്റെ മകൾ. ലീഗ് നേതാവായ ഷാജിയുടെ ആരോപണം തിരഞ്ഞെടുപ്പ് തന്ത്രമാണെന്നു കുഞ്ഞനന്തന്റെ മകൾ ഷബ്ന മനോഹരൻ പറഞ്ഞു. കുഞ്ഞനന്തനെ കൊന്നതു യുഡിഎഫ് ഭരണാധികാരികളാണെന്നും ഷബ്‌ന ആരോപിച്ചു.

''കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയില്ല. വായിലെ അൾസർ മൂർച്ഛിച്ചാണു അച്ഛൻ മരിച്ചത്. അദ്ദേഹത്തിനു മനപ്പൂർവം ചികിത്സ വൈകിപ്പിച്ചത് യുഡിഎഫ് സർക്കാരാണ്. അതിനാലാണ് അൾസർ ഗുരുതരമായതും. എൽഡിഎഫ് അധികാരത്തിൽ വന്നപ്പോഴേക്കും രോഗം പാരമ്യത്തിലെത്തി. അച്ഛനെ യുഡിഎഫ് കൊന്നതാണെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു''- ഷബ്‌ന പറഞ്ഞു.

ടിപി കേസിൽ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി മരിച്ചതു ഭക്ഷ്യവിഷബാധയേറ്റാണെന്ന് ഷാജി ആരോപിച്ചിരുന്നു. ''കണ്ണൂരിൽ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും, കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ട്. രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോഴാണ് കൊന്നവരെ കൊല്ലുന്നത്. ഫസൽ വധക്കേസിലെ 3 പേരും കൊല്ലപ്പെട്ടു. കുറച്ചാളുകളെ കൊല്ലാൻ വിടും. അവർ കൊലപാതകം നടത്തി തിരികെ വരും. അവരിൽനിന്ന് രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ കൊല്ലും''- ഷാജി പറഞ്ഞു. കുഞ്ഞനന്തൻ ജയിൽശിക്ഷ അനുഭവിക്കുന്നതിനിടെ 2020 ജൂണിലാണു മരിച്ചത്. അസുഖത്തെത്തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ജയിലിലായിരിക്കുമ്പോഴും ഏരിയാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ കുഞ്ഞനന്തനു പങ്കില്ലെന്ന നിലപാടാണു സിപിഎം നേതൃത്വം സ്വീകരിച്ചത്.

Tags:    

Similar News