ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ അറസ്റ്റ്; സിനിമാ താരങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് പൊലീസ്

Update: 2024-10-07 09:22 GMT

കൊച്ചിയിൽ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ലഹരിവസ്തുക്കൾ കൈവശം വച്ചുവെന്നതാണ് കേസ്. ഓം പ്രകാശിനൊപ്പം പിടികൂടിയ ഷിഹാസിന്റെ പക്കൽനിന്ന് പൊലീസ് കൊക്കൈൻ പിടിച്ചെടുത്തിരുന്നു. കൊച്ചി മരട് പൊലീസാണ് ഓം പ്രകാശിനെ കസ്റ്റഡിയിലെടുത്തത്. ബോൾഗാട്ടിയിലെ ഡിജെ പാർട്ടിക്ക് എത്തിയതാണെന്നായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇന്ന് കോടതിയിൽ ഹാജരാക്കും.

ഓം പ്രകാശ് രണ്ട് ദിവസമായി കൊച്ചിയിൽ ഉണ്ടെന്ന് വിവരം ലഭിച്ച പൊലീസ് പരിശോധന തുടങ്ങിയിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലിൽ ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന സംശയത്തിലാണ് നാർകോട്ടിക്സ് വിഭാഗം പരിശോധന നടത്തിയത്. ആദ്യം കരുതൽ കസ്റ്റഡിയിലെടുത്ത ഓം പ്രകാശിനെ പിന്നീട് പൊലീസ് സ്റ്റേഷനിലും ഹോട്ടലിലും എത്തിച്ച് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഓം പ്രകാശ് ഹോട്ടലിലുണ്ടായിരുന്ന സമയം ചില സിനിമാ താരങ്ങളും ഇവിടെ എത്തിയിരുന്നതായി വിവരമുണ്ട്. ഇവരുമായി ഓം പ്രകാശിന് ബന്ധമുണ്ടോ എന്നത് പൊലീസ് അന്വേഷിക്കുകയാണ്.

പാറ്റൂർ ഗുണ്ടാ ആക്രമണക്കേസിലെ മുഖ്യപ്രതിയായ ഓം പ്രകാശിനെ കഴിഞ്ഞമാസം തിരുവനന്തപുരത്തെ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിലും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഓംപ്രകാശിന്റെ രഹസ്യ പ്രവർത്തന മേഖലകൾ പാറ്റൂർ, പേട്ട കേന്ദ്രീകരിച്ചായിരുന്നു. കഴിഞ്ഞവർഷം ജനുവരിയിൽ പാറ്റൂരിന് സമീപത്തുവച്ച് ഓംപ്രകാശും സംഘവും കാർ തടഞ്ഞുനിറുത്തി കൺസ്ട്രക്ഷൻ കമ്പനി ഉടമയായ മുട്ടട സ്വദേശി നിഥിൻ, സുഹൃത്തുക്കളായ ആനാട് പഴകുറ്റി സ്വദേശി ആദിത്യ, ജഗതി സ്വദേശി പ്രവീൺ, പൂജപ്പുര സ്വദേശി ടിന്റു ശേഖർ എന്നിവരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായിരുന്നു.

Tags:    

Similar News