അലൻ വാക്കർ ഡിജെ ഷോക്കിടെ മൊബൈൽ കവർച്ച; വൻ ആസൂത്രണമെന്ന് പൊലീസ്; രാജ്യവ്യാപക അന്വേഷണം

Update: 2024-10-09 07:28 GMT

കൊച്ചിയിൽ നടന്ന അലൻ വാക്കർ ഡിജെ ഷോയ്‌ക്കെിടെ നടന്ന മെഗാ മൊബൈൽഫോൺ കവർച്ചക്ക് പിന്നിൽ വൻ ആസൂത്രണമെന്ന് പൊലീസ്. ഒന്നരലക്ഷത്തോളം വിലമതിക്കുന്ന 34 ഫോണുകൾ മോഷ്ടിച്ചത്. ഗോവയിലും, ചെന്നൈയിലും നടന്ന ഡിജെ ഷോയ്ക്കിടെയും സമാന കവർച്ച നടത്തിയ സംഘത്തിനായി രാജ്യവ്യാപക അന്വേഷണത്തിനു തുടക്കമിട്ടിരിക്കുകയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു.

പതിനായിരത്തോളം പേർ പങ്കെടുത്ത മെഗാ ഡിജെ ഷോ, സ്റ്റേജിൽ അലൻ വാക്കർ സംഗീതത്തിൻറെ ലഹരി പടർത്തുമ്പോഴാണ് സംഗീതാസ്വാദകർക്കിടയിൽ സിനിമാ സ്‌റ്റൈലിലുള്ള വൻ കവർച്ച നടന്നത്. കൃത്യമായ ആസൂത്രണത്തോടെ എത്തിയ കവർച്ച സംഘം കാണികൾക്കിടയിലേക്ക് നുഴഞ്ഞുകയറി. ചടുല താളത്തിനൊത്ത് നൃത്തം ചവിട്ടുന്നവരുടെ ശ്രദ്ധ തെറ്റുന്നത് നോക്കിനിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ചു.

മുൻനിരയിൽ 6000 രൂപയുടെ വിഐപി ടിക്കറ്റെടുത്ത് സംഗീതമാസ്വദിച്ചവരുടെ കൂട്ടത്തിൽ നിന്നാണ് മൊബൈൽ ഫോണുകൾ എല്ലാം മോഷണം പോയത്. അതിൽ 60000 രൂപയിൽ കുറഞ്ഞ ഫോണുകൾ ഒന്നുമില്ല, ഒന്നരലക്ഷംവരെയാണ് മോഷണം പോയ ചില മൊബൈൽ ഫോണുകളുടെ വില. ഫോൺ നഷ്ടമായവർ പൊലീസിനെ സമീപിച്ചതോടെയാണ് ഉത്തരേന്ത്യൻ കവർച്ച സംഘത്തിലേക്ക് സംശയം നീളുന്നത്. പലരുടെയും ഫോണുകൾ സംസ്ഥാനം വിട്ടു. നഷ്ടപ്പെട്ട ഫോണുകളിൽ ഒരെണ്ണം മഹാരാഷ്ട്രയിലെ പൻവേൽ കടന്നെന്ന് ട്രാക്കിംഗ് വഴി വ്യക്തമായി. മറ്റൊരു ഫോൺ കർണാകടയിലെ ഷിമോഗയിലാണെന്നും അന്വേഷണത്തിൽ കണ്ടെത്തി.

ചെന്നൈയിലും, ഗോവയിലും നടന്ന അലൻ വാക്കർ ഷോയ്ക്കിടെയും സമാനമായ കുറ്റകൃത്യം നടന്നിരുന്നു. അന്നും വിഐപി ടിക്കറ്റെടുത്തവർക്കിടയിൽ നിന്നായിരുന്നു കവർച്ച. ഡിജെ ഷോയുടെ വീഡിയോ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും നഷ്ടപെട്ട ഫോണുകളുടെ വിവരങ്ങളെല്ലാം പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ സംഘങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസ് ഊർജിതമാക്കിയിരിക്കുന്നത്.

Tags:    

Similar News