'ജനങ്ങളോട് മര്യാദയോടെ പെരുമാറണം'; സ്വിഫ്റ്റിലെ ഡ്രൈവർമാരോടും കണ്ടക്ടർമാരോടും മന്ത്രി

Update: 2024-09-30 09:40 GMT

കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിലെ ജീവനക്കാരെ കുറിച്ചുള്ള പരാതികൾ കൂടുന്നുവെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ലഭിക്കുന്ന പരാതികളിൽ ബഹു ഭൂരിപക്ഷവും സ്വിഫ്റ്റിലെ ഡ്രൈവർമാർ, കണ്ടക്ടർമാർ എന്നിവർക്കെതിരെയാണ്. അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ്, കണ്ടക്ടറുടെ മോശം പെരുമാറ്റം എന്നിങ്ങനെയാണ് കൂടുതൽ പരാതികളും. ഓരോ ദിവസത്തെയും കണക്കെടുത്താൽ 3000ത്തിലേറെ ബസുകളിലെ കെഎസ്ആർടിസി ഡ്രൈവർമാരേക്കാൾ അപകടമുണ്ടാക്കുന്നത് വളരെ തുച്ഛമായ ബസുകളുള്ള സ്വിഫ്റ്റിലെ ഡ്രൈവർമാരാണ്.

മരണം സംഭവിച്ച അപകടങ്ങളിലെ കണക്ക് നോക്കിയാലും ഇങ്ങനെ തന്നെയാണ്. ഈ രീതികൾ മാറ്റിയില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്ന് ഗണേഷ് കുമാർ മുന്നറിയിപ്പ് നൽകി. ബസിൽ കയറുന്നവരോട് ഡ്രൈവറായാലും കണ്ടക്ടർ ആയാലും മര്യാദയോടെ പെരുമാറണം. ജനങ്ങളാണ് യജമാനന്മാർ. അവർ ബസിൽ കയറിയില്ലെങ്കിൽ ജീവനക്കാർക്ക് ശമ്പളം ഉണ്ടാകില്ല. ഒരു കാരണവശാലും മര്യാദയില്ലാത്ത സംസാരങ്ങൾ പാടില്ല.

അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടായാൽ അതിൻറെ പൂർണ ഉത്തരവാദിത്തവും ചെലവും നിങ്ങളുടെ തലയിൽ വയ്ക്കുമെന്നും കെഎസ്ആർടിസി പൈസയൊന്നും ചെലവാക്കില്ലെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസി ഉണ്ടാക്കുന്ന അപകടങ്ങൾ കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ സ്വിഫ്റ്റ് ആണ് കൂടുതലുണ്ടാക്കുന്നത്. വണ്ടി ഇടിച്ച് കഴിഞ്ഞാലും ജനങ്ങളോട് ചട്ടമ്പിത്തരമൊന്നും കാണിക്കേണ്ട. കൃത്യമായ നിയമനടപടികളുടെ വഴി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News