താത്കാലിക കമ്മറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് ഒഴിവായി ജഗദീഷ്

Update: 2024-09-24 05:40 GMT

താത്കാലിക കമ്മറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് ജഗദീഷ് ഇറങ്ങിപ്പോയി. സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന ഗ്രൂപ്പിൽ നിന്നാണ് സ്വയം ഒഴിവായത്. ജനറൽ ബോഡി വിളിക്കുന്നതിലും തെരഞ്ഞെടുപ്പ് വൈകുന്നതിലും ജഗദീഷ് എതിർപ്പ് അറിയിച്ചിരുന്നു. താൽക്കാലിക കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ ജഗദീഷിന് അതൃപ്തിയെന്നും സൂചനയുണ്ട്. പിരിച്ചുവിട്ട എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ താൽക്കാലിക കമ്മിറ്റിയായി തുടരും എന്നായിരുന്നു അമ്മയുടെ തീരുമാനം.

അതേസമയം അമ്മ സംഘടനയില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ ജഗദീഷ് നിഷേധിച്ചു. ഭരണസമിതി കൂട്ടരാജി സമർപ്പിച്ചപ്പോൾ ഇനി ആ ഗ്രൂപ്പിൽ തുടരുന്നതിൽ അർത്ഥമില്ല എന്ന് തോന്നിയതുകൊണ്ടാണ് അമ്മ ഭരണസമിതി വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ഇറങ്ങിപ്പോയതെന്ന് ജഗദീഷ് വ്യക്തമാക്കി. ഇന്നലെയോ ഇന്നോ നടന്ന സംഭവമല്ല. പ്രവർത്തകൻ എന്ന നിലയിൽ അമ്മയിൽ സജീവമായി ഉണ്ടാകും. അമ്മയുടെ പ്രസിഡന്‍റ് ആകാനോ സെക്രട്ടറി ആകാനോ ഇനി താനില്ല. അമ്മയുടെ ഭാരവാഹിത്വം സ്വപ്നം കണ്ടല്ല താൻ ഉറങ്ങുന്നതെന്നും താരം പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ രാജിവച്ച അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദീഖ് വാർത്താസമ്മേളനം നടത്തിയത് 'അമ്മ'യില്‍ പൊട്ടിത്തെറിക്ക് കാരണമായിരുന്നു. ഇതിന് പിന്നാ​ലെ ജഗദീഷ് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

വാതിലിൽ മുട്ടി എന്ന് ഒരു ആർട്ടിസ്റ്റ് പറഞ്ഞിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണ​മെന്നും ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ പാടില്ലെന്നുമാണ് നടൻ ജ​ഗദീഷ് മാധ്യമങ്ങളോട് പറഞ്ഞത്. ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകളിൽ അന്വേഷണം വേണം. അതിൽ ഒഴിഞ്ഞു മാറുന്നത് ശരിയല്ല. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ജ​ഗദീഷ് പറഞ്ഞു. പ്രതികരിക്കാൻ വൈകിയത് അമ്മയുടെ ഭാ​ഗത്ത് പറ്റിയ വീഴ്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    

Similar News