പി.എസ്.സി പരീക്ഷയിലെ ആൾമാറാട്ടം; പ്രതികളായ സഹോദരങ്ങള്‍ കീഴടങ്ങി

Update: 2024-02-09 14:19 GMT

ആൾമാറാട്ടം നടത്തി പി.എസ്.സി പരീക്ഷ എഴുതാനെത്തിയ കേസിൽ പ്രതികൾ കോടതിയിൽ കീഴടങ്ങി. നേമം ശാന്തിവിള സ്വദേശികളും സഹോദരങ്ങളുമായ അമൽജിത്ത്, അഖിൽജിത്ത് എന്നിവരാണ് കീഴടങ്ങിയത്. ഇരുവരെയും വഞ്ചിയൂർ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പി.എസ്.സി പരീക്ഷയിൽ ആൾമാറാട്ടം നടത്തിയത് ഉദ്യോഗാർഥിയുടെ സഹോദരനാണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. അമൽജിത്തിന്റെ സഹോദരൻ അഖിൽജിത്താണ് പരീക്ഷയെഴുതാൻ എത്തിയത്. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ പരീക്ഷ ഹാളിൽ നിന്ന് ഇറങ്ങിയോടിയ അഖിൽജിത്തിനെ രക്ഷപ്പെടുത്തിക്കൊണ്ടുപോയത് അമൽജിത്തായിരുന്നു. പൂജപ്പുര ചിന്നമ്മ മെമോറിയൽ ഗേൾസ് സ്കൂളിൽ നടന്ന സർവകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷയിലാണ് തട്ടിപ്പ്.

തിരുവനന്തപുരം നേമം മേലാംകോട് ശ്രീഹരി സദനത്തിൽ അമൽജിത്ത് എന്ന പേരിലാണ് ഒരാൾ ആൾമാറാട്ടം നടത്തി പരീക്ഷ എഴുതാനെത്തിയത്. ഹാജർ രജിസ്റ്ററിൽ ഒപ്പിട്ട ഇയാൾ ഡ്രൈവിങ് ലൈസൻസാണ് തിരിച്ചറിയൽ രേഖയായി ഹാജരാക്കിയത്. ഇത് ഇൻവിജിലേറ്റർ പരിശോധിച്ച ശേഷമാണ് ബയോമെട്രിക് പരിശോധനക്ക് ഉദ്യോഗസ്ഥൻ എത്തിയത്. പി.എസ്.സി ആദ്യമായി ബയോമെട്രിക് പരിശോധന നടപ്പാക്കിയ പരീക്ഷയായിരുന്നു ഇത്. ഇതിന്റെ ഭാഗമായി ഉദ്യോഗാർഥികളുടെ വിരൽ വെച്ചുള്ള പരിശോധന നടക്കുന്നതിനിടെ ഒരാൾ പുറത്തേക്ക് ഇറങ്ങിയോടി. പുറത്തിറങ്ങിയ ഇയാൾ മറ്റൊരാളോടൊപ്പം ബൈക്കിൽ കയറി പോകുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് കണ്ടെത്തിയിരുന്നു. അമൽജിത്താണ് പ്രതിയെ ബൈക്കിൽ രക്ഷപ്പെടുത്തിയത്.

Tags:    

Similar News