എല്ലാവർക്കും ദേഹപരിശോധന; ഇടുക്കി ഡാമിൽ സുരക്ഷ കർശനമാക്കുന്നു

Update: 2023-09-17 06:43 GMT

ഇടുക്കി അണക്കെട്ട് സന്ദർശിക്കാൻ ടിക്കറ്റ് എടുക്കാനുള്ള കൗണ്ടർ വെള്ളാപ്പാറയിലേക്ക് മാറ്റും. ഇതുവരെ ചെറുതോണി അണക്കെട്ടിന് സമീപത്താണ് ടിക്കറ്റ് കൗണ്ടർ പ്രവർത്തിച്ചിരുന്നത്. അണക്കെട്ടിൽ സുരക്ഷ വീഴ്ചയുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഷട്ടറുകൾക്ക് സമീപം സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിക്കും. കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ജൂലായ് 22-ന് ഇടുക്കി അണക്കെട്ടിൽ എത്തിയ വ്യക്തി ഉയരവിളക്കുകൾക്ക് ചുവട്ടിൽ താഴിട്ട് പൂട്ടിയിരുന്നു. അണക്കെട്ടിന്റെ ഷട്ടർ ഉയർത്തുന്ന ഇരുമ്പുവടത്തിൽ ദ്രാവകം ഒഴിക്കുകയും ചെയ്തു. ഈ സുരക്ഷാവീഴ്ച വിവാദമായി. അന്ന് സുരക്ഷാജോലിയിലുണ്ടായിരുന്ന ആറ് പോലീസുകാരെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. അന്വേഷണവും നടക്കുന്നു.

അണക്കെട്ട് സന്ദർശിക്കാനെത്തുന്നവരെയെല്ലാം ഇനി മുതൽ ദേഹപരിശോധന നടത്തും. സ്ത്രീകളുടെ ദേഹപരിശോധനക്കായി പ്രത്യേക ക്യാബിൻ സ്ഥാപിച്ചു. വനിതകളുടെ ദേഹപരിശോധനക്കായി വനിതാ പോലീസിനെ നിയോഗിക്കും.

അണക്കെട്ട് സന്ദർശിക്കുന്നവർക്ക് ആവശ്യമെങ്കിൽ, കുടിവെള്ളം, കുഞ്ഞുങ്ങൾക്കുള്ള കുപ്പിപ്പാൽ എന്നിവമാത്രം കൂടെ കൊണ്ടുപോകാം. മറ്റ് സാധനങ്ങൾ, മൊബൈൽ ഫോൺ, ക്യാമറ, ബാഗ്, വാച്ച്, പേഴ്സ് തുടങ്ങിയവയൊന്നും കൂടെ കൊണ്ടുപോകാൻ അനുവദിക്കില്ല. ബോട്ട് സവാരി ചെയ്യുന്നവർക്കും ഇനി ക്യാമറയും മൊബൈൽഫോണും കൊണ്ടുപോകാനാകില്ല.

Tags:    

Similar News