തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട വാർത്ത വ്യാജം; കെജിഎംഒഎ

Update: 2024-08-06 08:04 GMT

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സർജറി നടത്തിയ രോഗിയ്ക്ക് ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായി എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വാസ്തവ വിരുദ്ധമായ വാർത്തയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കെജിഎംഒഎ. ആരോഗ്യ വകുപ്പിൻ്റേയും ആരോഗ്യ പ്രവർത്തകരുടേയും പ്രതിച്ഛായ തകർക്കുന്ന തരത്തിൽ തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവുമായ വാർത്തകൾ സൃഷ്ടിക്കുന്നവർക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് സംഘടന സർക്കാരിനോട് ആവശ്യപ്പെട്ടു.

ശരീരത്തിൽ ഉണ്ടാകുന്ന സെബേഷ്യസ് സിസ്റ്റ് എന്ന മുഴ നീക്കം ചെയ്തതിനുശേഷം ഉള്ളിലെ പഴുപ്പ് പോകുന്നതിനു വേണ്ടി ഗ്ലൗ ഡ്രയിൻ ഉപയോഗിച്ചതാണ് തെറ്റിദ്ധാരണാജനകമായ വാർത്തയ്ക്ക് അടിസ്ഥാനമെന്ന് കെജിഎംഒഎ പ്രസിഡൻ്റ് ഡോ. സുരേഷ് ടി എൻ, ജനറൽ സെക്രട്ടറി ഡോ. സുനിൽ പി കെ എന്നിവര്‍ വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ കെജിഎംഒഎ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. വ്യാപകമായി ഉപയോഗിക്കുന്ന ഗ്ലൗ ഡ്രെയിൻ ചിലവു കുറഞ്ഞതും ഉപകാരപ്രദവും ആയ ഒരു രീതിയാണെന്നിരിക്കെ ഇത്തരത്തിലുള്ള വാർത്തകൾ പടച്ചുവിടുന്നത് പരിമിതമായ സൗകര്യങ്ങളിൽ ആത്മാർത്ഥമായി ആതുരസേവനം നടത്തുന്ന ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കാനേ ഉപകരിക്കുകയുള്ളൂവെന്ന് കെജിഎംഒഎ പറഞ്ഞു.

എന്നാല്‍, വിഷയത്തില്‍ ചികിത്സാ പിഴവില്ലെന്നാണ് അധികൃതരുടെ വാദം. ശസ്ത്രക്രിയ നടത്തിയ ഭാഗത്തെ പഴുപ്പ് പുറത്തുപോകുന്നതിനായി ഡ്രൈന്‍ എന്ന സംവിധാനം സ്ഥാപിക്കുന്ന പതിവുണ്ട്. ഇത്തരത്തില്‍ സ്ഥാപിക്കുന്ന ഗ്ലൗസുകള്‍ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാല്‍നീക്കം ചെയ്യാന്‍ നിര്‍ദേശിക്കാറുണ്ട്. ഇത് എളുപ്പത്തില്‍ വലിച്ചെടുക്കാന്‍ കഴിയുന്നവയാണ്. ഇക്കാര്യം കേസ് ഷീറ്റിലും ആശുപത്രി രേഖകളിലും രേഖപ്പെടുത്താറുണ്ടെന്നും ഈ വിഷയത്തിലും ഇത് ചെയ്തിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. രോഗിയോടും വിഷയം വ്യക്തമാക്കിയിരിക്കണം. രോഗിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ആശുപത്രിയെ സമീപിക്കണമായിരുന്നുവെന്നും സൂപ്രണ്ട് വ്യക്തമാക്കി. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച തിരുവനന്തപുരം ജനറല്‍ ആശുപത്രി സൂപ്രണ്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയില്‍ പിഴവുണ്ടായതായി നെടുമങ്ങാട് സ്വദേശി ഷിനുവാണ് പരാതി നൽകിയത്. മുതുകിലെ മുഴയ്ക്ക് ചികിത്സതേടിയെത്തിയ യുവാവിന്റെ ശരീരത്തില്‍ ശസ്ത്രക്രിയക്ക് ശേഷം ഗ്ലൗസിന്റെ ഭാഗം ചേര്‍ത്ത് തുന്നിച്ചേര്‍ത്തു എന്നായിരുന്നു പരാതി. ശസ്ത്രക്രിയക്ക് ശേഷവും അസഹ്യമായ വേദനയും പഴുപ്പും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തുന്നിക്കെട്ടിന് ഒപ്പം ഗ്ലൗസിന്റെ ഭാഗം കണ്ടെത്തിയത്. എന്നാൽ ചികിത്സാപിഴവല്ലെന്നും പഴുപ്പും രക്തവും കളയാനുള്ള ഗ്ലൗ ഡ്രെയ്ൻ സിസ്റ്റം ആണെന്നുമാണ് അധികൃതർ അറിയിച്ചത്. അത് ഇളക്കി കളയണം എന്ന് രോഗിയോട് നിർദേശിച്ചിരുന്നതായും ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News