'ആളുകളെ തമ്മിൽ അകറ്റാനല്ല, അടുപ്പിക്കാനാണ് രാഷ്ട്രീയപ്രവർത്തനം എന്ന് ചിന്തിച്ച നേതാവ്'; ആനത്തലവട്ടത്തെ അനുസ്മരിച്ച് ബിനോയ് വിശ്വം

Update: 2023-10-05 13:03 GMT

അന്തരിച്ച മുതിർന്ന സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദനെ അനുസ്മരിച്ച് സി.പി.ഐ നേതാവ് ബിനോയ് വിശ്വം. 'എല്ലായ്പ്പോഴും സഖാക്കളോടും സഹപ്രവർത്തകരോടും സ്നേഹത്തോടെയാണ് ആനത്തലവട്ടം പെരുമാറിയത്. രാഷ്ട്രീയപ്രവർത്തനം ആളുകളെ തമ്മിൽ അകറ്റാൻ വേണ്ടിയല്ല, അടുപ്പിക്കാൻ വേണ്ടിയാണ് എന്നുകരുതിയ ആളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വേർപാട് നഷ്ടം തന്നെയാണ്. ആനത്തലവട്ടം ചൂണ്ടിക്കാണിച്ച ജീവിതപ്പാതയുണ്ട്. ആ വഴിയെ നടന്നുവേണം അദ്ദേഹത്തോടുള്ള ആദരവ് നിലനിർത്താൻ. ഒരു ചേട്ടനെപ്പോലെ എപ്പോഴും സ്നേഹം തന്നെ സഹോദരനെ, പോരാട്ടവഴികളിലെല്ലാം നിറഞ്ഞുനിന്ന ഉശിരനായ പോരാളിയെ സ്നേഹത്തോടെ ഓർക്കുന്നു'..ബിനോയ് വിശ്വം അനുസ്മരിച്ചു.

വ്യാഴാഴ്ച വൈകിട്ടോടെയാണ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചത്. 86 വയസായിരുന്നു. സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറും ദേശീയ ഉപാധ്യക്ഷനുമാണ്. സി.പി.എം സംസ്ഥാന സമിതി അംഗവും മൂന്നു തവണ എം.എൽ.എയുമായിരുന്നു. നിലവിൽ സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവാണ്. ജീവിതത്തിന്റെ അവസാനഘട്ടം വരെ തൊഴിലാളി പ്രസ്ഥാനത്തിന്റെ് മുന്നണിപ്പോരാളിയായിരുന്നു ആനത്തലവട്ടം ആനന്ദൻ. സി.പി.എം ഭരണത്തിലിരിക്കുമ്പോൾ പോലും തൊഴിലാളി അവകാശങ്ങൾക്കു വേണ്ടി ശബ്ദിച്ചുകൊണ്ടിരുന്നു. എന്നാൽ, മറുവശത്ത് ചാനൽ സംവാദങ്ങളിൽ ഉൾപ്പെടെ പാർട്ടിക്കു പ്രതിരോധമൊരുക്കുകയും ചെയ്തു.

1937 ഏപ്രിൽ 22 ന് തിരുവനന്തപുരം ജില്ലയിലെ വർക്കല ചിലക്കൂരിൽ കേടുവിളാകത്ത് വിളയിൽ നാരായണിയുടെയും വി. കൃഷ്ണന്റെയും മകനായാണു ജനനം. കയർതൊഴിലാളികളുടെ ഒരണ സമരത്തിലൂടെയാണ് പൊതുരാഷ്ട്രീയ രംഗത്ത് ശ്രദ്ധ നേടുന്നത്. 1971ൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗമായി. 1979ൽ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റായാണു തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അരങ്ങേറ്റം. 1987, 1996, 2001 വർഷങ്ങളിൽ ആറ്റിങ്ങലിൽനിന്നു നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.

Tags:    

Similar News