'വെറ്റിലയും ചുണ്ണാമ്പും കൊടുത്താൽ ആദിവാസികൾ വോട്ട് ചെയ്യുമെന്ന ധാരണയിലാണ് ബിജെപി'; മനുഷ്യരെ വിലകുറച്ച് കാണുന്നതിന് തെളിവെന്ന് ആനിരാജ

Update: 2024-04-25 05:45 GMT

വയനാട്ടിലെ ആദിവാസി കോളനികളിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നത് അവിടുത്തെ മനുഷ്യരെ വിലകുറച്ച് കാണുന്നതിന് തെളിവാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ആനി രാജ. വെറ്റിലയും ചുണ്ണാമ്പും നൽകിയാൽ ആദിവാസികൾ വോട്ട് ചെയ്യുമെന്ന ധാരണയിലാണ് ബിജെപി. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടിയെടുക്കണമെന്നും ആനിരാജ ആവശ്യപ്പെട്ടു. വയനാട് മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി വ്യാപകമായി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നതായി ആരോപണം ഉയരുകയാണ്.

വിതരണം ചെയ്യുന്നതിന് വേണ്ടി തയ്യാറാക്കിയ 1500ഓളം കിറ്റുകൾ സുൽത്താൻ ബത്തേരിയിൽ നിന്ന് പിടികൂടി. മാനന്തവാടി അഞ്ചാം മൈലിലെയും കൽപ്പറ്റ മേപ്പാടി റോഡിലെയും സൂപ്പർമാർക്കറ്റുകളിൽ നിന്ന് സമാനമായ രീതിയിൽ കിറ്റുകൾ വിതരണത്തിന് കൊണ്ടുപോയതായും പരാതിയുണ്ട്. കിറ്റ് തയ്യാറാക്കിയതിന് പിന്നിൽ ബിജെപിയാണെന്ന് ടി സിദ്ദിഖ് എംഎൽഎയും ആരോപിച്ചു. 1500 കിറ്റുകൾക്ക് ബിജെപി പ്രാദേശിക നേതാക്കൾ ഓർഡർ നൽകിയതായും അദ്ദേഹം ആരോപിച്ചു. ആദിവാസി കോളനിയിലെ വോട്ട് പിടിക്കാനാണ് കിറ്റുകൾ തയ്യാറാക്കിയതെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് സുൽത്താൻ ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന് മുന്നിൽ ലോറിയിൽ കയറ്റിയ നിലയിൽ ആവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ കണ്ടെത്തിയത്. പഞ്ചസാര, ചായപ്പൊടി, വെളിച്ചെണ്ണ, സോപ്പ്, സോപ്പ് പൊടി, ബിസ്‌കറ്റ്, റസ്‌ക് തുടങ്ങിയവ കിറ്റിലുണ്ടായിരുന്നു. ചില കിറ്റുകളിൽ വെറ്റില, അടയ്ക്ക, പുകയില എന്നിവയും കണ്ടെത്തി.

Tags:    

Similar News