സമ്മർദ സാഹചര്യം ഒഴിവാക്കാനാണ് മന്ത്രിയടക്കം ശ്രമിക്കേണ്ടത്; നിർമല സീതാരാമന്റെ പരാമർശത്തിനെതിരെ അന്നയുടെ പിതാവ്

Update: 2024-09-23 03:01 GMT

അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പരാമർശത്തിനെതിരെ പിതാവ് സിബി ജോസഫ്. അന്ന നേരിട്ടത് ദൈവത്തെ ആശ്രയിക്കുന്നതിലും വലിയ പ്രതിസന്ധിയാണ്. തൊഴിലിടത്തെ സമ്മർദ സാഹചര്യം ഒഴിവാക്കാനാണ് മന്ത്രിയടക്കം ശ്രമിക്കേണ്ടത്. മകൾ അനുഭവിച്ചത് മറ്റുള്ളവർ അടിച്ചേൽപ്പിച്ച സമ്മർദമെന്നും സിബി ജോസഫ് പറഞ്ഞു.

ജോലി സമ്മർദത്തെ തുടർന്ന് അന്ന മരിച്ചതിൽ വിചിത്ര പരാമർശവുമായാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രംഗത്തെത്തിയത്. സമ്മർദത്തെ എങ്ങനെ നേരിടണമെന്ന് വീടുകളിൽനിന്നു പഠിപ്പിക്കണമെന്നായിരുന്നു പരാമർശം. ദൈവത്തെ ആശ്രയിച്ചാൽ മാത്രമേ സമ്മർദങ്ങളെ നേരിടാനാകൂവെന്നും ചെന്നൈയിലെ സ്വകാര്യ കോളജിലെ ചടങ്ങിൽ പങ്കെടുക്കവെ മന്ത്രി പറഞ്ഞു.

‘‘രണ്ട് ദിവസം മുൻപ് ജോലിസമ്മർദം കാരണം ഒരു പെൺ‌കുട്ടി മരണപ്പെട്ടതായി വാർ‌ത്ത കണ്ടു. കോളജുകൾ വിദ്യാർഥികളെ നന്നായി പഠിപ്പിക്കുകയും ക്യാംപസ് റിക്രൂട്ട്മെന്റിലൂടെ അവർക്ക് ജോലി നേടി കൊടുക്കുകയും ചെയ്യുന്നുണ്ട്. എത്ര വലിയ ജോലി നേടിയാലും സമ്മർദങ്ങളെ നേരിടാൻ വിട്ടീൽനിന്നു പഠിപ്പിച്ചു കൊടുക്കണം. സമ്മർദങ്ങളെ നേരിടാൻ ഒരു ഉൾശക്തി ഉണ്ടാകണം. ദൈവത്തെ ആശ്രയിച്ചാൽ മാത്രമേ സമ്മർദങ്ങളെ നേരിടാനാകൂ’’ എന്നായിരുന്നു നിർമലയുടെ വാക്കുകൾ.

Tags:    

Similar News