അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസ്; 62കാരന് 102 വർഷം കഠിന തടവും 1,05,000 രൂപ പിഴയും

Update: 2024-10-08 10:46 GMT

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസിൽ അപ്പൂപ്പന് 102 വർഷം കഠിന തടവും 1,05,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖയാണ് 62കാരന് കേസിൽ ശിക്ഷ വിധിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണമെന്നും തുക അടച്ചില്ലെങ്കിൽ രണ്ട് വർഷവും മൂന്നുമാസവും കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി അറിയിച്ചു.

2020 നവംബർ മുതൽ 2021 ഫ്രെബുവരി വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മയുടെ അച്ഛന്റെ ചേട്ടനാണ് പ്രതി. കുട്ടി കളിക്കാനായി അപ്പൂപ്പന്റെ വീട്ടിൽ പോയപ്പോഴാണ് ഉപദ്രവിച്ചത്. കുട്ടി കരഞ്ഞപ്പോൾ പുറത്തു പറഞ്ഞാൽ ഉപദ്രവിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. കടുത്ത വേദനയുണ്ടായിരുന്നെങ്കിലും കുട്ടി പേടിച്ച് പുറത്തുപറഞ്ഞില്ല. മറ്റ് കുട്ടികളോടൊപ്പം കളിക്കുമ്പോൾ ഈ അപ്പൂപ്പൻ മോശമാണെന്ന് കുട്ടി പറയുന്നത് അമ്മൂമ്മ കേട്ടിരുന്നു. തുടർന്ന് അമ്മൂമ്മ കൂടുതൽ വിവരം ചോദിച്ചപ്പോഴാണ് പീഡനവിവരം പറയുന്നത്. അമ്മൂമ്മ കുട്ടിയുടെ രഹസ്യ ഭാഗം പരിശോധിച്ചപ്പോൾ അവിടെ ഗുരുതരമായി മുറിവേറ്റത് കണ്ടെത്തി. ഉടനെ ഡോക്ടറെ അറിയിക്കുകയായിരുന്നു.

പിന്നാലെയാണ് കഠിനംകുളം പൊലീസിൽ വിവരം അറിയിച്ചത്. വൈദ്യ പരിശോധനയിൽ സ്വകാര്യ ഭാഗത്തെ മുറിവ് ഡോക്ടർ രേഖപ്പെടുത്തിയിരുന്നു. കുട്ടിയുടെ അപ്പൂപ്പൻ ആയ പ്രതി നടത്തിയത് ക്രൂരമായ പ്രവൃത്തിയായതിനാൽ യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധി ന്യായത്തിൽ പറയുന്നു.

Tags:    

Similar News