മൂവാറ്റുപുഴയിൽ കുളിക്കാനിറങ്ങിയ 60കാരിയും കൊച്ചുമകളും മുങ്ങിമരിച്ചു, ഒരു കുട്ടി ഗുരുതരാവസ്ഥയിൽ

Update: 2024-04-05 11:20 GMT

മൂവാറ്റുപുഴയാറ്റിൽ കുളിക്കാനിറങ്ങിയ 60കാരിയും കൊച്ചുമകളും മുങ്ങി മരിച്ചു. ഒരു കുട്ടി ഗുരുതരാവസ്ഥയിൽ. കിഴക്കേക്കുടിയിൽ ആമിന (60) കൊച്ചുമകൾ ഫർഹ ഫാത്തിമ (12) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഫർഹയുടെ സഹോദരി ഫന ഫാത്തിമ ഗുരുതരാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ വെൻറിലേറ്ററിലാണ്. ഇവിടെ പതിവായി കുളിക്കാനെത്തുന്ന ഇവർ എങ്ങനെയാണ് അപകടത്തിൽപ്പെട്ടതെന്ന് വ്യക്തമായിട്ടില്ല.

മൂവാറ്റുപുഴ നഗരസഭ 11-ാം വാർഡിലെ രണ്ടാർകരയിൽ നെടിയാൻമല കടവിലാണ് ഇരുവരും മുങ്ങിമരിച്ചത്. ഇന്നു രാവിലെ 11 മണിയോടെയാണ് അപകടം. തുണി അലക്കുന്നതിനും കുളിക്കുന്നതിനുമായാണ് ആമിന കൊച്ചുമക്കളുമൊത്ത് കടവിൽ എത്തിയത്. ഈ കടവിൽ സ്ഥിരമായി കുളിക്കാനെത്തുന്നവരാണ് ഇവർ എന്ന് നാട്ടുകാർ പറയുന്നു. രണ്ടു പേർ പുഴയിൽ അകപ്പെട്ടതായി പ്രദേശവാസികളായ രണ്ടു സ്ത്രീകളാണ് സമീപത്ത് പെയിന്റിങ് ജോലി ചെയ്തിരുന്നവരെ അറിയിച്ചത്. ഇവർ ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ആമിനയെയും ഒരു കൊച്ചുമകളെയും പുഴയിൽനിന്ന് മുങ്ങിയെടുത്തെങ്കിലും, ഒരു കുട്ടി കൂടി ഇവർക്കൊപ്പമുണ്ടായിരുന്ന വിവരം അറിഞ്ഞിരുന്നില്ല. പിന്നീട് വീട്ടുകാരെ ബന്ധപ്പെട്ടപ്പോഴാണ് മൂന്നു പേരാണ് കുളിക്കാൻ പോയതെന്ന് മനസ്സിലായത്.

തുടർന്ന് അഗ്നിരക്ഷാ സേന എത്തിയാണ് മൂന്നാമത്തെയാളെ പുഴയിൽനിന്ന് മുങ്ങിയെടുത്തത്. ആമിനയെ പുഴയിൽ നിന്നെടുത്തപ്പോൾ തന്നെ മരിച്ചിരുന്നു. കുട്ടികളെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തുടർചികിത്സകൾക്കായി കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കുട്ടികളിൽ ഹർഫ ഫാത്തിമയുടെ ജീവൻ രക്ഷിക്കാനായില്ല. ആമിനയുടെ മൃതദേഹം മൂവാറ്റുപുഴ നിർമ്മല ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Tags:    

Similar News