'കണ്ണൂർ വിസി പുനർനിയമനത്തിൽ ഇടപെട്ടു'; മന്ത്രി ആർ.ബിന്ദുവിനെ പുറത്താക്കണമെന്ന് വി.ഡി സതീശൻ

Update: 2023-12-04 06:27 GMT

കണ്ണൂർ സർവകലാശാല വി.സി പുനർനിയമനത്തിൽ അനധികൃത ഇടപെടൽ നടത്തിയതിനാൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിക്ക് അദ്ദേഹം കത്ത് നൽകി. കണ്ണൂർ വി.സിയുടെ പുനർനിയമനത്തിൽ മന്ത്രി ആർ ബിന്ദു ഇടപെട്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.

മന്ത്രിയുടെ അനധികൃത ഇടപെടൽ സത്യപ്രതിജ്ഞാലംഘനവും സ്വജനപക്ഷപാതവുമാണ്. കേരള നിയമസഭാ പാസാക്കിയ നിയമത്തിൽ വി.സി നിയമനത്തിൽ പ്രൊചാൻസലർ കൂടിയായ ഉന്നത വിദ്യാഭാസ മന്ത്രിക്ക് യാതൊരു അധികാരവും നൽകിയിട്ടില്ല. അതുകൊണ്ടു തന്നെ വി സി നിയമനത്തിൽ ഉന്നത വിദ്യാഭാസ മന്ത്രിയുടെ ഇടപെടൽ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.

ഒരു മന്ത്രി നിയമവിരുദ്ധമായി പ്രവർത്തിച്ചുവെന്ന് പരമോന്നത നീതിപീഠം കണ്ടെത്തിയ സാഹചര്യത്തിൽ ഉന്നത വിദ്യാഭാസ മന്ത്രി ആർ ബിന്ദുവിന് തൽസ്ഥാനത്തു തുടരാനുള്ള അർഹത നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ അടിയന്തര സാഹചര്യത്തിൽ ആർ ബിന്ദുവിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രിതയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.

തൻറെ കടമകൾ ഭയമോ, പ്രീതിയോ, വാത്സല്യമോ, ദുരുദ്ദേശമോ ഇല്ലാതെ നിർവഹിക്കുമെന്നും, ഭരണഘടന മൂല്യങ്ങളെയും നിയമങ്ങളും ഉയർത്തിപ്പിടിക്കും എന്നും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മന്ത്രി സ്വജനപക്ഷപാതപരവും നിയമവിരുദ്ധവുമായ ഇടപെടൽ നടത്തി എന്ന കോടതിയുടെ കണ്ടെത്തൽ അതീവ ഗൗരവമേറിയതാണ്. സംസ്ഥാനത്തെ ഒരു മന്ത്രി നിയമവിരുദ്ധമായി പ്രവർത്തിച്ചു എന്ന് പരമോന്നത നീതിപീഠം കണ്ടെത്തിയ സാഹചര്യത്തിൽ ഉന്നത വിദ്യാഭാസ മന്ത്രി ആർ ബിന്ദുവിന് തൽസ്ഥാനത്തു തുടരാനുള്ള അർഹത നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ അടിയന്തര സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീമതി ആർ ബിന്ദുവിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Tags:    

Similar News