മന്ത്രി ആരെയാണ് വിഡ്ഢിയാക്കുന്നത്?, ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളിൽ അന്വേഷണം വേണം; വിഡി സതീശൻ

Update: 2024-08-20 07:51 GMT

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളിൽ അന്വേഷണം വേണം, മുതിർന്ന വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. നടന്നത് കുറ്റകൃത്യമാണ്, അത് അന്വേഷിച്ചേ മതിയാവൂ എന്നും അദ്ദേഹം പറഞ്ഞു.

'ഗുരുതരമായ കുറ്റകൃത്യം നടന്നിട്ട് സിനിമ കോൺക്ലേവ് ആണോ നടത്തുന്നത്? സംസ്‌കാരിക മന്ത്രി ആരെയാണ് വിഡ്ഢിയാക്കുന്നത്? സർക്കാർ വേട്ടക്കാർക്കൊപ്പമാണ്. വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്', സതീശൻ ആരോപിച്ചു.

ഒറ്റപ്പെട്ട സംഭവമല്ല, പരമ്പരയാണ്. സർക്കാർ അംഗീകരിച്ച റിപ്പോർട്ടാണ്. നാലരക്കൊല്ലം റിപ്പോർട്ടിനുമേൽ അടയിരുന്ന് മുഖ്യമന്ത്രിയടക്കമുള്ള ആളുകൾ ചെയ്തത് കുറ്റകൃത്യമാണ്, ക്രിമിനൽ കുറ്റമാണ്. കേസെടുക്കാൻ ഇനിയെന്തിനാണ് മറ്റൊരു പരാതി. റിപ്പോർട്ട് പരാതിയുടെ കൂമ്പാരമാണ്. സർക്കാർ ഇത് മൂടിവെച്ചു. എന്നത്തേക്കും സിനിമയിലെ ചൂഷണം അവസാനിപ്പിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'ആരെ സംരക്ഷിക്കനാണ് സർക്കാർ കുറ്റകൃത്യങ്ങളുടെ പരമ്പര മൂടിവെക്കുന്നത്? ആരാണ് സർക്കാരിന് മീതെ സമ്മർദ്ദംചെലുത്തിയത്. ഏത് പരുന്താണ് സർക്കാരിന് മീതെ പറക്കുന്നത്?', പ്രതിപക്ഷനേതാവ് ചോദിച്ചു.

സോളാർ കമ്മിഷൻ റിപ്പോർട്ടിൽ പരാതിക്കാരിയെ വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങിയാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്. ഇത് ഇവർക്ക് അന്വേഷിക്കാൻ പറ്റില്ല. കുറേ ആളുകളെ അവർക്ക് സംരക്ഷിക്കണം, ചേർത്ത് നിർത്തണം. സർക്കാർ വിചാരണചെയ്യപ്പെടാൻ പോവുകയാണ്. ക്രിമിനൽ കുറ്റംചെയ്ത ആളുകളെപ്പോലെ സർക്കാരും പൊതുസമൂഹത്തിന് മുന്നിൽ കുറ്റവിചാരണചെയ്യപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റിപ്പോർട്ട് മുഴുവൻ വായിച്ച സാംസ്‌കാരിക മന്ത്രി വേട്ടക്കാരായ ആളുകൾ സ്വന്തം ഇഷ്ടക്കാരായതുകൊണ്ടാണോ പത്തറുപത് പേജ് വായിക്കാതെ പോയത്? സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് വായിച്ചില്ലെന്ന് പറയാൻ നാണമാവില്ലേ? സംസ്‌കാരിക മന്ത്രിയെ കേരളം വിലയിരുത്തട്ടെയെന്നും സതീശൻ പറഞ്ഞു.

മന്ത്രി ഗണേഷ്‌കുമാറിനേക്കുറിച്ച് റിപ്പോർട്ടിൽ ആക്ഷേപമുണ്ടെങ്കിൽ അദ്ദേഹം ആദ്യം നിലപാട് വ്യക്തമാക്കട്ടെയെന്നും ചോദ്യത്തിന് മറുപടിയായി വി.ഡി സതീശൻ പറഞ്ഞു.

Tags:    

Similar News