എഡിജിപി-ആർഎസ്എസ് നേതാവ് കൂടിക്കാഴ്ച; കൂടെ ഉണ്ടായിരുന്നവരുടെ പേരുകൾ പുറത്തുവന്നാൽ കേരളം ഞെട്ടുമെന്ന് വിഡി സതീശൻ

Update: 2024-09-09 08:46 GMT

എഡിജിപി എംആർ അജിത് കുമാറും ആർഎസ്എസ് നേതാവ് റാം മാധവുമായുള്ള കൂടിക്കാഴ്ചയിൽ എഡിജിപിക്കൊപ്പം ഉണ്ടായിരുന്നവരുടെ പേരുകൾ പുറത്തുവന്നാൽ കേരളം ഞെട്ടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എഡിജിപിയുടെ ഒപ്പം ഉണ്ടായിരുന്നവർ ആരൊക്കെയാണെന്നും കൂടിക്കാഴ്ചയിൽ ബിസിനസുകാർ മാത്രമല്ലെന്നും സതീശൻ തുറന്നടിച്ചു. കോഴിക്കോട് പ്രസ് ക്ലബ്ബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു വിഡി സതീശൻ.

ഇരുവരുമായുള്ള കൂടിക്കാഴ്ചയിൽ ആരൊക്കെ പങ്കെടുത്തുവെന്ന് താൻ ഇപ്പോൾ പറയുന്നില്ലെന്നും സതീശൻ പറഞ്ഞു. ഒരു കോക്കസ് തന്നെ പ്രവർത്തിക്കുന്നുണ്ട്. മന്ത്രിസഭയിലെ ഒരു ഉന്നതനും ഈ കോക്കസിൻറെ ഭാഗമാണ്. കൂടിക്കാഴ്ചയുടെ അജണ്ട തൃശൂർ പൂരം ആണെന്ന് താൻ പറഞ്ഞിട്ടില്ല. കാണാൻ പോകുന്ന പൂരമല്ലേയെന്നും സതീശൻ പറഞ്ഞു. എഡിജിപി-ആർഎസ്എസ് ചർച്ച നടന്നുവെന്ന തൻറെ ആരോപണം ശരിയാണെന്നാണ് ഇപ്പോൾ തെളിഞ്ഞത്.

തൃശൂരിൽ സഹായിക്കാം. പകരം ഞങ്ങളെ ഉപദ്രവിക്കരുത് എന്നായിരുന്നു ബിജെപിയോടുള്ള സിപിഎമ്മിൻറെ സമീപനം. പൂരം കലക്കിയത് നിസാര കാര്യമല്ല. എഡിജിപിക്ക് നേരിട്ട് പങ്കുണ്ട്. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നം സതീശൻ പറഞ്ഞു. വിലക്കയറ്റമാണ് ഈ വർഷത്തെ സർക്കാരിൻറെ ഓണസമ്മാനം. സ്വീകരണ ചടങ്ങ് മാറ്റിവെച്ചുകൊണ്ട് ഹോക്കി താരം പിആർ ശ്രീജേഷിനെ സർക്കാർ അപമാനിക്കുകയാണെന്നും സതീശൻ പറഞ്ഞു.

Tags:    

Similar News