ബഫർ സോൺ വിഷയം; സർക്കാർ കർഷകരെ വഞ്ചിക്കുന്നു, പ്രതിരോധിക്കുമെന്ന് വിഡി സതീശൻ

Update: 2022-12-17 10:18 GMT

ബഫർ സോൺ വിഷയത്തിൽ കർഷകർ ഉൾപ്പെടെ സംരക്ഷിത വനമേഖലയ്ക്ക് സമീപമുള്ള ജനസമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നേരിട്ട് സ്ഥല പരിശോധന നടത്താതെ ഉപഗ്രഹ സർവേ റിപ്പോർട്ട് മാത്രം പരിഗണിച്ച് ബഫർ സോൺ നിശ്ചിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല.

കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവിയോൺമെന്റ് സെന്റർ പുറത്ത് വിട്ട മാപ്പിൽ നദികൾ, റോഡുകൾ, വാർഡ് അതിരുകൾ എന്നിവ സാധാരണക്കാർക്ക് ബോധ്യമാകുന്ന തരത്തിൽ രേഖപ്പെടുത്തിയിട്ടില്ല. 14,619 കെട്ടിടങ്ങൾ ബഫർസോണിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പേർട്ടിൽ നിന്നും വ്യക്തമാകുന്നത്. പ്രദേശികമായ ഒരു പരിശോധനകളും ഇല്ലാതെ ബഫർ സോൺ മാപ്പ് തയാറാക്കിയത് സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കാർഷിക മേഖലകളായ ഇടപമ്പാവാലി, എയ്ഞ്ചൽവാലി വാർഡുകൾ പൂർണമായും വനഭൂമിയാണെന്ന കണ്ടെത്തൽ ഉപഗ്രഹ സർവേ റിപ്പോർട്ടിന്റെ അശാസ്ത്രീയത വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് വാർഡുകളിൽ ആയിരത്തിലധികം കുടുംബങ്ങളുണ്ട്. കാട്ടുമൃഗങ്ങളുടെ ആക്രമണത്തെ പോലും അതിജീവിച്ചാണ് ഈ ഗ്രാമത്തിലെ ജനങ്ങൾ മൂന്ന് തലമുറയായി കൃഷിയിറക്കുന്നത്. ഇതുപോലെ സംസ്ഥാനത്തെ നിരവധി ഗ്രാമങ്ങളും ചെറുപട്ടണങ്ങളുമൊക്കെ ഉപഗ്രഹ സർവെയിൽ ബഫർ സോണായി രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരിയിൽ സുപ്രീം കോടതി കേസ് പരിഗണിക്കുമ്പോൾ ജനവിരുദ്ധമായ ഈ റിപ്പോർട്ട് സമർപ്പിച്ചാൽ കർഷകർക്കും മലയോരജനതയ്ക്കും വൻ തിരിച്ചടിയാകും. അതുകൊണ്ടു തന്നെ അടിയന്തിരമായി ഗ്രൗണ്ട് സർവെ നടത്താൻ സർക്കാർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News