വ്യാജ ഡിഗ്രി വിവാദത്തിൽ കോളജിന് ഗുരുതര വീഴ്ച; പ്രിൻസിപ്പൽ സർവകലാശാലയിലെത്തി മറുപടി നൽകണമെന്ന് സർവകലാശാല വൈസ് ചാൻസലർ

Update: 2023-06-19 10:47 GMT

സംസ്ഥാനത്തു പഠിച്ചുകൊണ്ടിരിക്കെ കലിംഗ സർവകലാശാലയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന ആരോപണം നേരിടുന്ന എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന്റെ കാര്യത്തിൽ കായംകുളം എംഎസ്എം കോളജിന് ഗുരുതര വീഴ്ച പറ്റിയെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ.

''നിഖിലിന്റെ എംകോം പ്രവേശന വിഷയത്തിലാണ് കോളജിന് വീഴ്ച സംഭവിച്ചത്. കോളജിന് കാരണം കാണിക്കൽ നോട്ടിസ് നൽകും. കായംകുളം എംഎസ്എം കോളജ് പ്രിൻസിപ്പൽ സർവകലാശാലയിൽ എത്തി മറുപടി നൽകണം. നിഖിൽ തോറ്റത് അധ്യാപകർക്ക് അറിയാമായിരുന്നു. പിന്നെ എങ്ങനെ പ്രവേശനം നൽകി. ആ കോളജിൽ ബികോം തോറ്റ വിദ്യാർഥി എംകോമിന് ബികോം ജയിച്ചെന്ന സർട്ടിഫിക്കറ്റ് കാണിക്കുമ്പോൾ കോളജ് എന്തുകൊണ്ട് അതു പരിശോധിച്ചില്ല.

നിഖിലിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണോയെന്ന് പരിശോധിക്കും. നിഖിൽ മൂന്നു വർഷവും കേരള സർവകലാശാലയിൽ പഠിച്ചു. പക്ഷേ, പാസായില്ല. ഹാജർ ഉള്ളതിനാലാണ് പരീക്ഷകൾ എഴുതിയത്. കേരളയിൽ 75% ഹാജരുള്ളയാൾ എങ്ങനെ കലിംഗയിൽ പോയി. റായ്പുരിൽനിന്ന് കായംകുളത്തേക്ക് വിമാന സർവീസ് ഇല്ലല്ലോ. കലിംഗ സർവകലാശാല ഇങ്ങനൊരു സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെങ്കിൽ പൊലീസിൽ പരാതി നൽകും. കലിംഗ നൽകിയ സർട്ടിഫിക്കറ്റ് ആണെങ്കിൽ യുജിസിയെ അറിയിക്കും. നിഖിൽ പഠിച്ചത് ഇവിടെയാണെന്ന് കേരളയുടെ രേഖകൾ പറയുന്നു. അപ്പോൾ നിഖിൽ കലിംഗയിൽ പഠിച്ചെന്നു കാണിക്കാനാകില്ല. അതിനാലാണ് യുജിസിയെ സമീപിക്കുക. കലിംഗ സ്വകാര്യ സർവകലാശാലയാണ്.

കേരളയിൽ മൂന്നുവർഷ ബിരുദ കോഴ്‌സിന്റെ അവസാന സെമസ്റ്റർ വരെ നിഖിൽ പരീക്ഷ എഴുതിയിട്ടുണ്ട്. 75% ഹാജർ ഉള്ളതുകൊണ്ടാണ് പരീക്ഷയെഴുതാൻ അനുവദിച്ചത്. ഹാജർ ഉള്ളതിനാൽ ഇന്റേണൽ മാർക്ക് ഉണ്ട്. വിദ്യാർഥികൾ ക്ലാസിൽ അറ്റൻഡ് ചെയ്യുന്നതിന് അനുസരിച്ച് അധ്യാപകരാണല്ലോ ഇന്റേണൽ മാർക്ക് കൊടുക്കുക. നിഖിൽ മൂന്നുവർഷവും ഇവിടെ പഠിച്ചതായും പരീക്ഷയെഴുതിയതായും സർവകലാശാലയുടെ പരീക്ഷാ കൺട്രോളർ അറിയിച്ചിട്ടുണ്ട്.

യൂണിവേഴ്‌സിറ്റി യൂണിയന്റെ ജോയിന്റ് സെക്രട്ടറിയായിരുന്നത് 2018-19 കാലത്താണ്. കലിംഗ സർവകലാശാലയിൽനിന്ന് സമർപ്പിച്ച മാർക്ലിസ്റ്റും സർട്ടിഫിക്കറ്റും പരിശോധിക്കുമ്പോൾ നിഖിൽ കലിംഗ സർവകലാശാലയിൽ 2017 ജൂലൈ മുതൽ 2018 ജൂൺ വരെ ഒന്നാം വർഷവും രണ്ടാം വർഷം 2018 ജൂലൈ മുതൽ 2019 ജൂൺ വരെ 2019 ജൂലൈ മുതൽ 2020 ജൂൺ വരെ മൂന്നാം വർഷവും പഠിച്ചിട്ടുണ്ട്. ഇയർലി കോഴ്‌സുകളാണ് അവിടെ പഠിച്ചിരിക്കുന്നതെന്ന് രേഖകൾ പറയുന്നു. ഫസ്റ്റ് ക്ലാസിൽ ആണ് നിഖിൽ ജയിച്ചത്. കേരള സർവകലാശാലയുടെ രേഖകൾ അനുസരിച്ച് നിരവധി പേപ്പറുകളിൽ നിഖിൽ പരാജയപ്പെട്ടിട്ടുണ്ട്.

ഇപ്പോൾ കലിംഗ സർവകലാശാലയുടെ വെബ്‌സൈറ്റിൽ ബികോം കോഴ്‌സ് സെമസ്റ്റർ ആണ്. അന്ന് എങ്ങനെയായിരുന്നുവെന്ന് അറിയില്ല. അവിടെ ബികോമിന് രണ്ടുതരം കോഴ്‌സുണ്ട് - ബികോം, ബികോം (ഓണേഴ്‌സ്). ബികോം ഓണേഴ്‌സിനാണ് ബാങ്കിങ്ങും ഫിനാൻസും ഉള്ളത്. എന്നാൽ നിഖിൽ സമർപ്പിച്ചിരിക്കുന്ന രേഖയിൽ ബികോം (ബാങ്കിങ് ഫിനാൻസ്) എന്നാണ്. ബികോം (ഓണേഴ്‌സ്) കോഴ്‌സിന് ഫീസും ഇരട്ടിയാണ്. സാധാരണ ബികോമിന് 40,000 രൂപയും ഇതിന് 75,000 രൂപയുമാണ് ഫീസ് എന്ന് ഇന്നത്തെ വെബ്‌സൈറ്റിൽ കാണുന്നു.

ഈ ഡിഗ്രി സർട്ടിഫിക്കറ്റ് യഥാർഥമാണോയെന്ന് പരിശോധിക്കാൻ റജിസ്ട്രാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കലിംഗ സർവകലാശാലയോട് ഇക്കാര്യങ്ങൾ അന്വേഷിക്കും. കൃത്രിമമായി സൃഷ്ടിച്ചതാണോ എന്ന് അറിയാൻ കഴിയും. ഈ കാലഘട്ടത്തിൽ നിഖിൽ ഇവിടെ പഠിച്ചതാണെന്ന് സർവകലാശാലയിലെ രേഖകൾ വ്യക്തമാക്കുന്നു. കേരളയിൽ നിഖിൽ പഠിച്ചിട്ടുണ്ട്. തോറ്റിട്ടുണ്ട്. എംകോം പ്രവേശനത്തിനായി നിഖിൽ സമർപ്പിച്ച കലിംഗ സർവകലാശാലയുടെ രേഖ വ്യാജമാണോ എന്ന് അറിയാൻ പരിശോധന നടത്തും.

എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നിഖിലിനല്ല കൊടുത്തത്. കലിംഗയുടെ ബികോം കോഴ്‌സ് കേരളയുടെ ബികോമിനോട് സമാനമാണ് എന്നതിനാണ് എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളത്. 1000 രൂപ ഫീസ് നൽകി അപേക്ഷ നൽകിയാൽ മറ്റെവിടെയെങ്കിലുള്ള ഡിഗ്രി കോഴ്‌സുകൾ കേരളയിലെ കോഴ്‌സുമായി എലിജിബിൾ ആണോയെന്ന് ആർക്കുവേണമെങ്കിലും അറിയാൻ സാധിക്കും. കലിംഗയിലെ ബികോം കേരളത്തിലെ ബികോമിനു തുല്യമാണെന്നാണ് എലിജിബിലിറ്റി സർട്ടിഫിക്കറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. കോഴ്‌സിനു ചേരാനാണോ ജോലിക്കു ചേരാനാണോ ഈ സർട്ടിഫിക്കറ്റ് ഉപയോഗിക്കുന്നതെന്ന് ആരും പറയാറുമില്ല, ചോദിക്കാറുമില്ല. കലിംഗയുടെ സർട്ടിഫിക്കറ്റിന്റെ ആധികാരികത ആ സമയം പരിശോധിച്ചിട്ടില്ല. കലിംഗയുടെ സിലബസും നമ്മുടെ സിലബസും തമ്മിൽ നോക്കി നമ്മുടേതിനു സമാനമാണോ എന്നതാണ് പരിശോധിക്കുക. കലിംഗയുടെ സർട്ടിഫിക്കറ്റ് ഏതു കോളജിലാണോ സമർപ്പിക്കുന്നത് അവിടെയാണ് അതു പരിശോധിക്കേണ്ടത്. കോളജിനു ഗുരുതരവീഴ്ച സംഭവിച്ചു.''- വൈസ് ചാൻസലർ പറഞ്ഞു.

Tags:    

Similar News