'പൂരം കലക്കാൻ കച്ചകെട്ടി ഇറങ്ങിയവരെ കസേരയിൽ ഇരുത്തി'; അന്വേഷണ റിപ്പോർട്ട് വൈകിച്ചതിന് പിന്നിൽ മുഖ്യമന്ത്രിയെന്ന് ടിഎൻ പ്രതാപൻ

Update: 2024-09-21 09:22 GMT

തൃശൂർ പൂരം കലക്കിയതിന്റെ അന്വേഷണ റിപ്പോർട്ട് അഞ്ചു മാസം വൈകിച്ചതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ടി.എൻ പ്രതാപൻ. പൂരം കലക്കാൻ കച്ചകെട്ടി ഇറങ്ങിയവരെ കസേരയിൽ ഇരുത്തിയിരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള രാമസേതു പാലമാണ് എഡിജിപി. കള്ളന്റെ കയ്യിൽ തന്നെ താക്കോൽ കൊടുത്തതിന് തുല്യമാണ് എഡിജിപി അജിത് കുമാറിനെ പൂരം കലക്കൽ സംഭവം അന്വേഷിപ്പിച്ചതെന്നും പ്രതാപൻ കുറ്റപ്പെടുത്തി.

കള്ളന്റെ കൈയിലെ താക്കോലിൽ തൃശ്ശൂരുകാർക്ക് വിശ്വാസമില്ലെന്ന് അദ്ദേഹം പറഞ്ഞു. പൂരം കലക്കലിൽ ജുഡീഷ്യൽ അന്വേഷണം വേണം. സിപിഐയും വിഎസ് സുനിൽ കുമാറും മുട്ടിൽ ഇഴയുകയാണ്. സേവാഭാരതിയുടെ ആംബുലൻസ് എന്തിനാണ് ഉപയോഗിക്കുന്നത്? സുരേഷ് ഗോപി വന്നത് ആംബുലൻസിലാണ്. ആംബുലൻസ് എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് സേവാഭാരതിയോട് ചോദിക്കാൻ പോലീസ് തയ്യാറായില്ല. അന്വേഷണം നടന്നു എന്നത് വ്യാജമാണ്. അന്വേഷണം നടന്നു എന്നു വരുത്തി തീർക്കാൻ രണ്ടു ദേവസ്വങ്ങളുടെയും മൊഴി എടുക്കുകയായിരുന്നു. ശരിയായ വിവരാവകാശ മറുപടി കൊടുത്ത ഉദ്യോഗസ്ഥനെ എഡിജിപിക്ക് വേണ്ടി മുഖ്യമന്ത്രി സസ്പെൻഡ് ചെയ്യുകയാണ് ഉണ്ടായെന്നും ടി.എൻ പ്രതാപൻ വിമർശിച്ചു.

Tags:    

Similar News