ജലനിരപ്പ് ഉയർന്നു , ഷോളയാർ ഡാമിലെ ഒരു ഷട്ടർ തുറന്നു ; ചാലക്കുടി പുഴയ്ക്ക് സമീപം താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

Update: 2024-08-30 07:12 GMT

ജലനിരപ്പുയർന്നതോടെ ഷോളയാർ ഡാമിലെ ഒരു ഷട്ടർ തുറന്നു. കേരള ഷോളയാർ ഡാമിലെ ജലനിരപ്പ് 2662.90 അടിയായ സാഹചര്യത്തിലാണ് പതിനൊന്ന് മണിയോടെ ഡാം തുറന്നു ഘട്ടം ഘട്ടമായി 50 ക്യുമെക്സ് ജലം പെരിങ്ങൽക്കുത്ത് റിസർവോയറിലേക്ക് ഒഴുക്കിതുടങ്ങി. ഡാമിന്റെ ഒരു ഷട്ടർ 0.5 അടി തുറന്നാണ് വെള്ളമൊഴുക്കുന്നത്. ഈ ജലം ഏകദേശം മൂന്ന് മണിക്കൂർ കൊണ്ട് പെരിങ്ങൽക്കുത്ത് റീസർവോയറിൽ എത്തിച്ചേരും.

താത്ക്കാലികമായി പെരിങ്ങൽക്കുത്ത് റിയർവോയറിൽ വെള്ളം സംഭരിക്കാൻ ശേഷിയുണ്ടെങ്കിലും വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാലും പെരിങ്ങൽക്കുത്ത് റിസർവോയറിൽ ജലനിരപ്പ് ഉയരുന്നുണ്ട്. അതിനാൽ ഘട്ടംഘട്ടമായി പരമാവധി 300 ക്യുമെക്സ് അധികജലം തുറന്നു വിടേണ്ട സാഹചര്യമാണ്. ചാലക്കുടി പുഴയിൽ പരമാവധി 1.50 മീറ്റർ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.

കുട്ടികൾ ഉൾപ്പെടെ പൊതുജനങ്ങൾ പുഴയിൽ കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി. ചാലക്കുടിപ്പുഴയിൽ മത്സ്യബന്ധനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നടപടി സ്വീകരിക്കും. പുഴയുടെ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കർശന നിയന്ത്രണവും സുരക്ഷയും ഒരുക്കാൻ ചാലക്കുടി വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് നിർദ്ദേശം നൽകി.

Tags:    

Similar News