കണ്ണൂർ വിസി പുനർനിയമനം, രാജ്ഭവനിൽ നേരിട്ടെത്തി മുഖ്യമന്ത്രി ശുപാർശന നടത്തി, മുഖ്യമന്ത്രി നൽകിയ മൂന്നു കത്തുകളും ഗവർണർ പുറത്തുവിട്ടു

Update: 2022-09-19 12:58 GMT

കണ്ണൂർ വി.സി പുനർനിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പുനർനിയമനത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്നാണ് ഗവർണറുടെ ആരോപണം. ഇതുസംബന്ധിച്ച് ഗവർണർക്ക് മുഖ്യമന്ത്രി അയച്ച കത്തുകൾ പുറത്തുവിട്ടു. 

വിസി പുനർനിയമനം ആവശ്യപ്പെട്ട് 2021 ഡിസംബർ എട്ടിന് മുഖ്യമന്ത്രി ആദ്യകത്ത് അയച്ചെന്നാണ് ഗവർണർ വിശദീകരിക്കുന്നത്. രാജ്ഭവനിൽ നേരിട്ടെത്തി മുഖ്യമന്ത്രി ശുപാർശ നടത്തിയെന്നും ഗവർണർ ആരോപിക്കുന്നു. ചാൻസലർ സ്ഥാനത്ത് തുടരാൻ ആവശ്യപ്പെട്ട് രണ്ടാം കത്ത് ഡിസംബർ 16 ന് ലഭിച്ചു. സർവ്വകലാശാല ഭരണത്തിൽ ഇടപെടില്ലെന്ന് ജനുവരി 16 ന് അവസാന കത്തും ലഭിച്ചെന്ന് ഗവർണർ വിശദീകരിക്കുന്നു.

ഇടത് സ്വതന്ത്ര എംഎല്‍എ കെ ടി ജലീലിനെതിരെയും ഗവര്‍ണര്‍ ആരോപണമുന്നയിച്ചു. ഒരു എംഎല്‍എ രാജ്യത്തിന്‍റെ അഖണ്ഡതയെ ചോദ്യം ചെയ്തെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. ജലിലീന്‍റെ ആസാദി കശ്മീര്‍ പരമാര്‍ശം ഉദ്ദേശിച്ചായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍റെ വിമാനയാത്രാ വിലക്കും ഗവര്‍ണര്‍ പരാമര്‍ശിച്ചു.

ഗവർണറുടെ അധികാരം കുറയ്ക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു. സർക്കാർ അതിരുകൾ ലംഘിച്ചു. രാജഭവനിൽ വിളിച്ചുചേർത്ത അസാധാരണ വാർത്ത സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. 

കണ്ണൂരിലെ ചരിത്ര ചരിത്ര കോൺഗ്രസിൽ തന്നെ തടയാൻ ശ്രമിച്ച വീഡിയോ ദൃശ്യങ്ങളും ഗവർണർ പ്രദർശിപ്പിച്ചിരുന്നു. തടയാൻ ശ്രമിച്ചിട്ടും സർക്കാർ സ്വമേധയാ കേസെടുത്തില്ല ഗവർണറെ തടഞ്ഞാലുള്ള  ശിക്ഷയെക്കുറിച്ചും ഗവർണർ  ഓർമിപ്പിച്ചു.  മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞ് മുഖ്യമന്ത്രിയാണ് കേരളത്തിൽ ഉള്ളതെന്നും എവിടെയാണ് മാധ്യമ സ്വാതന്ത്ര്യം എന്ന്  ചിന്തിക്കേണ്ടതുണ്ടെന്നും ഗവർണർ അഭിപ്രായപ്പെട്ടു. വാര്‍ത്താസമ്മേളനത്തിന് പിന്നാലെ രാജ്ഭവന് പുറത്തെ സുരക്ഷ    വര്‍ധിപ്പിച്ചു. ജലപീരങ്കിയടക്കമുള്ള സജ്ജീകരണങ്ങള്‍ രാജ്ഭവന് മുന്നില്‍ എത്തിച്ചു. 

Tags:    

Similar News