മുഖ്യമന്ത്രിയെ വിളിച്ച് വിവരം ധരിപ്പിച്ചു; പാലം തകർന്നത് രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയെന്ന് ടി.സിദ്ദിഖ് എംഎൽഎ

Update: 2024-07-30 01:09 GMT

വയനാട്ടിലെ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ പ്രധാന പാലം ഒലിച്ചുപോയത് രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയെന്ന് കൽപറ്റ എംഎൽഎ ടി.സിദ്ദിഖ്. ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് ഒട്ടേറെപ്പേർ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയെ വിളിച്ച് വിവരം ധരിപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ സൈന്യത്തിന്റെ സഹായം തേടാനും ബദൽ പാലം നിർമിക്കാനും ഹെലികോപ്റ്ററിൽ ആളുകളെ ഒഴിപ്പിക്കാനും ക്രമീകരണം ഏർപ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

'ചൂരൽമല പാലം തകർന്നു. എൻഡിആർഎഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ടെങ്കിലും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിനായി അവിടേക്ക് എങ്ങനെ പോകും എന്നതിനേക്കുറിച്ച് ഒരു നിശ്ചയവുമില്ലാത്ത ഗുരുതര സാഹചര്യമാണ്. പ്രാദേശിക രക്ഷാപ്രവർത്തകരുടെ സാന്നിധ്യത്തിൽ എൻഡിആർഎഫിന്റെ ഇരുപതംഗ സംഘത്തെ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. അവർ അവിടെനിന്ന് കുടുംബങ്ങളെ ഒഴിപ്പിച്ച് കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്.

'രക്ഷാപ്രവർത്തനത്തിന് പ്രധാന തടസം ചൂരൽമല പാലത്തിന്റെ തകർച്ചയാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് കുറച്ചു മുൻപ് സംസാരിച്ചിരുന്നു. സംഭവമുണ്ടായ ഉടനെ അദ്ദേഹത്തെ വിളിച്ചിരുന്നു. കുറച്ചു മുൻപ് അദ്ദേഹം തിരിച്ചുവിളിച്ചു. സൈന്യത്തിന്റെ സഹായം ആവശ്യമെങ്കിൽ വിളിക്കണം, പാലത്തിന് ബദൽ ക്രമീകരണം ചെയ്യണം, ആവശ്യമെങ്കിൽ സൈന്യത്തിന്റെ ഹെലികോപ്റ്റർ സംവിധാനം ഉപയോഗിച്ച് ആളുകളെ ഒഴിപ്പിക്കാൻ സംവിധാനമുണ്ടാക്കണം തുടങ്ങിയ ആവശ്യങ്ങൾ അദ്ദേഹത്തെ അറിയിച്ചു. എല്ലാം ചെയ്യാമെന്ന് അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്' - സിദ്ദിഖ് പറഞ്ഞു.

Tags:    

Similar News