സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച; ഔദ്യോഗിക വാഹനം വൈകി: കുമരകത്തേക്ക് ഓട്ടോയിൽ യാത്ര തിരിച്ച് സുരേഷ് ഗോപി

Update: 2024-10-25 02:02 GMT

മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിൽ പുരസ്കാര സമർപ്പണച്ചടങ്ങിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച. ചടങ്ങ് കഴിഞ്ഞ് ക്ഷേത്രത്തിലെ ദീപക്കാഴ്ചയിലും പങ്കെടുത്ത് മടങ്ങിയ മന്ത്രി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഒദ്യോഗിക വാഹനം കാത്ത് അഞ്ചുമിനിറ്റിലധികം റോഡിൽ നിന്നു. ഈ  സമയം വാഹന വ്യൂഹം പടിഞ്ഞാറേ നടയിൽ അദ്ദേഹത്തെ കാത്തുനിൽക്കുകയായിരുന്നു.

സുരേഷ് ഗോപി അവിടെക്കിടന്ന ഓട്ടോയിൽ കയറി കുമരകത്തുപോകാൻ ആവശ്യപ്പെട്ടതോടെ ഓട്ടോക്കാരൻ പരുങ്ങി. രണ്ടുകിലോമീറ്ററോളം പിന്നിട്ട് ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിനു സമീപമുള്ള ഹനുമാൻ ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോഴേക്കും വാഹനവ്യൂഹം കുതിച്ചെത്തി. ഗൺമാൻ ഉൾപ്പെടെയുള്ളവർ പിറകെയുള്ള വാഹനത്തിലാണ് എത്തിയത്. 

പൊലീസ് ഉദ്യോഗസ്ഥർ ഓടിയെത്തിയപ്പോൾ കുമരകത്തേക്കുള്ള റൂട്ട് ഓട്ടോ ഡ്രൈവർക്ക് പറഞ്ഞുകൊടുക്കാൻ നീരസത്തോടെ ആവശ്യപ്പെട്ടെങ്കിലും പിന്നീട് ശാന്തനായി ഒദ്യോഗിക വാഹനത്തിൽ കുമരകത്തേക്ക് പോവുകയായിരുന്നു. ഇന്ന് കോട്ടയത്ത് ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ ഇന്നലെ കുമരകത്താണ് സുരേഷ് ഗോപിക്ക് താമസ സൗകര്യം ഒരുക്കിയിരുന്നത്.

Tags:    

Similar News