സർക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നു; സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന ആരോപണങ്ങൾ കാര്യമാക്കുന്നില്ല, നടൻ ജയസൂര്യ

Update: 2023-08-31 06:19 GMT

മന്ത്രിമാരായ പി.രാജീവിനെയും , പി പ്രസാദിനേയും വേദിയിലിരുത്തി സർക്കാരിനെ വിമർശിച്ച നടൻ ജയസൂര്യ താൻ പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് വ്യക്തമാക്കി. ചെറുപ്പക്കാർ കൃഷിയിലേക്ക് വരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. അതിന്റെ കാരണങ്ങളാണ് വിശദീകരികരിച്ചതെന്നും മന്ത്രിമാർ കർഷകരുടെ ദുരിതം അറിയണമെന്നുണ്ടായിരുന്നുവെന്നും ജയസൂര്യ പറഞ്ഞു. കൂടാതെ താൻ പറഞ്ഞ വിഷയത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഉയർന്ന ചർച്ച കാര്യമാക്കുന്നില്ലെന്നും താരം വ്യക്തമാക്കി.

ജയസൂര്യയെ അനുകൂലിച്ച് കെ.മുരളീധരൻ എംപിയും രംഗത്ത് വന്നിരുന്നു. മന്ത്രിമാർക്ക് സ്‌റ്റേജിൽ വച്ച് തന്നെ മറുപടി പറയാമായിരുന്നല്ലോ, അത് ചെയ്യാതെ എന്തിന് പത്രക്കാരോട് മാത്രം മറുപടി നൽകിയെന്ന് കെ.മുരളീധരൻ ചോദിച്ചു. മന്ത്രി പി.രാജീവ് മാത്രമാണ് വേദിയിൽ വച്ച് മറുപടി നൽകിയത്. കൃഷ് മന്ത്രി പ്രസാദ് വേദിയിൽ മറുപടി നൽകിയിരുന്നില്ല.

കളമശ്ശേരിയിലെ കാർഷികോത്സവം വേദിയിലാണ് കർഷകർ നേരിടുന്ന ദുരനുഭവങ്ങൾ വിവരിച്ച് നടൻ ജയസൂര്യ സർക്കാരിനെതിരെ ആഞ്ഞടിച്ചത്. കൃഷി മന്ത്രി പി.പ്രസാദ്, വ്യവസായ മന്ത്രി പി.രാജീവ് എന്നിവർ വേദിയിലിരിക്കെയായിരുന്നു സംസ്ഥാന സർക്കാരിനെതിരായ വിമർശനം. പ്രശ്‌നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ പെടുത്താൻ തിരുവോണ ദിവസം പോലും നമ്മുടെ കർഷകർ ഉപവാസമിരിക്കേണ്ട അവസ്ഥയെന്ന് ജയസൂര്യ പറഞ്ഞിരുന്നു. കൃഷിക്കാരെന്ന നിലയിൽ എല്ലാം നല്ല രീതിയിൽ നടന്നുപോകുന്ന അച്ഛനെയും അമ്മയെയും അഭിമാനത്തോടെ ഉദാഹരണമായി ചൂണ്ടിക്കാണിക്കാൻ ഉണ്ടെങ്കിലെ പുതിയ തലമുറ ഇതിലേക്കു വരൂ എന്നും പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്നും ജയസൂര്യ ആവശ്യപെട്ടു. 

Tags:    

Similar News