സ്പീക്കർ എ എൻ ഷംസീറിന്റെ മിത്ത് പരാമർശം; കോൺഗ്രസ് സിപിഐഎമ്മുമായി ഒത്തുതീർപ്പാക്കിയെന്ന് കെ. സുരേന്ദ്രൻ, ഷംസീർ മാപ്പ് പറയും വരെ പ്രതിഷേധിക്കുമെന്ന് ബി ജെ പി

Update: 2023-08-07 07:03 GMT

മിത്ത് പരാമർശത്തിൽ സ്പീക്കർ എ എൻ ഷംസീറിനെതിരെ പ്രതിഷേധിക്കാതെ യു ഡി എഫ് സി പി ഐ എമ്മുമായി ചേർന്ന് പ്രശ്നം ഒത്തുതീർപ്പാക്കിയെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കാക്ക ചത്താൽ പോലും നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകുന്ന പ്രതിപക്ഷം ഹിന്ദുക്കളുടെ പ്രധാന ദൈവമായ ഗണപതിയെ സഭാനാഥൻ അധിക്ഷേപിച്ചിട്ടും നോട്ടീസ് കൊടുക്കാൻ തയ്യാറാവാത്തത് വോട്ട്ബാങ്ക് രാഷ്ട്രീയ താത്പര്യമുള്ളത് കൊണ്ടാണ്. ഗണപതി ഹിന്ദു ദൈവം ആയത് കൊണ്ടാണ് പ്രതിപക്ഷം തങ്ങളുടെ ധർമ്മം നിർവഹിക്കാത്തത്. ഹിന്ദുക്കളുടെ മേൽ കുതിരകയറാൻ ആർക്കും അവകാശമുണ്ടെന്നാണ് കോൺഗ്രസ് കരുതുന്നത്. ഷംസീറിനെതിരെ ഞങ്ങൾ ശക്തമായ നടപടിയെടുക്കുമെന്നായിരുന്നു കെ.സുധാകരൻ പറഞ്ഞത്. ഇതാണോ കോൺഗ്രസിന്റെ ശക്തമായ നടപടിയെന്നും കെ സുരേന്ദ്രൻ ചോദിച്ചു.

"മറ്റേതെങ്കിലും മതത്തിലെ ദൈവങ്ങളായിരുന്നു അധിക്ഷേപത്തിന് ഇരയായിരുന്നതെങ്കിൽ യു ഡി എഫ് മിണ്ടാതിരിക്കുമോ. മുസ്ലിം ലീഗിനെ പേടിച്ചിട്ടാണോ കോൺഗ്രസ് മിണ്ടാത്തത്? അതോ മറ്റ് മുസ്ലിം മതമൗലികവാദികളെയാണോ കോൺഗ്രസിന് പേടി? കോൺഗ്രസും സിപിഎമ്മും ഒത്തുതീർപ്പുണ്ടാക്കിയാലും ബിജെപി ഷംസീറിനെതിരായ പ്രതിഷേധത്തിൽ നിന്നും ഒരിഞ്ച് പിന്നോട്ട് പോവില്ല. ഷംസീർ മാപ്പ് പറയുന്നത് വരെ ശക്തമായ പ്രതിഷേധം തുടരും" എന്നും കെ സുരേന്ദ്രൻ പറഞ്ഞു.

നാളെ യുവമോർച്ച നിയമസഭയിലേക്ക് മാർച്ച് നടത്തും. 10 ന് ബി ജെ പി നിയമസഭയിലേക്ക് നാമജപ ഘോഷയാത്രയും നടത്തും. എല്ലാ ജില്ലകളിലും സി പി എമ്മിന്റെ ഹിന്ദു അവഹേളനത്തിനെതിരെ പ്രതിഷേധമുണ്ടാവുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Tags:    

Similar News