ആരോപണം ഉണ്ടെങ്കിൽ ആരായാലും മാറി നിൽക്കണം, ജൂനിയറെന്നോ സീനിയറെന്നോ ഇല്ല: ബാബുരാജിനെതിരെ ശ്വേതാ മേനോൻ

Update: 2024-08-27 05:51 GMT

'അമ്മ' സംഘടനയുടെ ആക്ടിങ് ജനറൽ സെക്രട്ടറി സ്ഥാനംനടൻ ബാബുരാജ് ഒഴിയണമെന്ന് നടി ശ്വേത മേനോൻ. ആരോപണം വന്നാൽ ആരായാലും സ്ഥാനത്തുനിന്ന് മാറി നിൽക്കണം. അതിൽ ജൂനിയറെന്നോ സീനിയറെന്നോ വ്യത്യാസമില്ലെന്നും ശ്വേത മേനോൻ മാധ്യമങ്ങളോട് പറഞ്ഞു. ബാബുരാജ് ശാരീരികമായി ഉപദ്രവിച്ചതായി ജൂനിയർ ആർട്ടിസ്റ്റ് വെളിപ്പെടുത്തിയിരുന്നു.

'ഞാനിപ്പോൾ അമ്മ ഭാരവാഹിയല്ല. അമ്മയുടെ ഭാരവാഹിത്വം ഒഴിയാനുള്ള നടൻ സിദ്ദിഖിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു. ആരോപണം വരുമ്പോൾ സ്ഥാനത്തുനിന്ന് മാറി നിൽക്കുന്നതാണ് ഉചിതം. ആരായാലും മാറി നിൽക്കണം. നിയമത്തെ നമ്മൾ ബഹുമാനിക്കണം. അതിൽ ജൂനിയർ എന്നോ സീനിയർ എന്നോ വ്യത്യാസമില്ല. ആരോപണം ഉണ്ടെങ്കിൽ മാറിനിന്നേ പറ്റൂ.' ശ്വേത മേനോൻ പറഞ്ഞു.

താൻ ജനറൽ സെക്രട്ടറി സ്ഥാനത്തെത്തുന്നത് തടയാനാണ് ലൈംഗിക ആരോപണം ഉന്നയിക്കുന്നതെന്ന ബാബുരാജിന്റെ വാദത്തെയും ശ്വേത തള്ളി. ആരാണ് തടയുന്നതെന്ന് അതു പറഞ്ഞ ആളുകളോട് ചോദിക്കണമെന്ന് ശ്വേത പറഞ്ഞു. ഒരാളുടെമേൽ സംശയം ഉണ്ടെങ്കിൽ ആ പേരു പറയണം. പേര് പറഞ്ഞാലേ കാര്യത്തിന്റെ ഗൗരവം ഉണ്ടാകൂ. ആണിനും പെണ്ണിനും രാജ്യത്ത് ഒരേ നിയമമാണ്. ആരോപണം വന്നപ്പോൾ സിദ്ദിഖ് മാറിനിന്നു. മറ്റുള്ളവർ എന്താണ് അങ്ങനെ ചെയ്യാത്തതെന്നും, നിയമം ഓരോ ആളുകൾക്കും ഓരോ രീതിയിലാകുന്നത് ശരിയല്ലെന്നും ശ്വേത പറഞ്ഞു.

Tags:    

Similar News