അർജുനായുള്ള തെരച്ചിൽ ദൗത്യം ;ഡ്രഡ്ജർ മെഷീൻ കേരളം തന്നില്ലെന്ന കർവാർ എംഎൽഎയുടെ പരാമർശം, മറുപടിയുമായി മന്ത്രി പി.പ്രസാദ്

Update: 2024-08-14 11:41 GMT

കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളിയായ അർജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഡ്രഡ്ജർ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് കാർവാർ എംഎൽഎ സതീഷ് സെയിൽ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി മന്ത്രി പി പ്രസാദ്. ഡ്രഡ്ജർ എത്തിക്കാൻ കേരളം ആദ്യമേ സന്നദ്ധത അറിയിച്ചുവെന്ന് മന്ത്രി പറഞ്ഞു. ബന്ധപ്പെട്ട ആളുകൾ അവിടെ ചെന്നിരുന്നു. പക്ഷേ പുഴയുടെ ആഴവും ഒഴുക്കും തടസമായിരുന്നു. ആഴമുള്ള സ്ഥലത്ത് പ്രവർത്തിപ്പിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തെരച്ചിലിനായി എന്ത്‌ സഹായവും നൽകാൻ തയ്യാറാണ്. കാർവാർ എംഎൽഎ അങ്ങനെ പറയുന്നത് എന്തെന്ന് അറിയില്ല. തൃശൂർ ജില്ല കലക്ടറുമായി ബന്ധപ്പെട്ട് ഉടൻ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡ്രഡ്ജർ എത്തിച്ച് മണ്ണ് നീക്കാതെ ഷിരൂരിലെ തെരച്ചിൽ മുന്നോട്ട് പോകില്ലെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. കേരളത്തോട് വീണ്ടും ഡ്രഡ്ജർ ആവശ്യപ്പെട്ടെന്നും ഓപ്പറേറ്റർ ഇല്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും എംഎൽഎ പറഞ്ഞു. ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കാനുള്ള ശ്രമം തുടങ്ങിയതായും കാർവാർ എംഎൽഎ വ്യക്തമാക്കി. ഈശ്വർ മൽപേയെ പുഴയിൽ ഇറങ്ങുന്നതിൽ നിന്ന് ആരും തടഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, തൃശ്ശൂരില്‍ നിന്നുള്ള ഡ്രഡ്ജര്‍ ഷിരൂര്‍ ദൗത്യത്തിന് ഉപയോഗിക്കാന്‍ സാങ്കേതിക തടസങ്ങള്‍ ഉണ്ടായിരുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. പരമാവധി 18 അടി ആഴത്തില്‍ മാത്രമേ ഡ്രഡ്ജർ പ്രവര്‍ത്തിക്കൂ. ഗംഗാവലിയുടെ ആഴം 25 മുതല്‍ 30 അടി വരെയാണ്. ഇക്കാര്യം ഉത്തരകന്നട ജില്ലാ കളകടറെ രേഖാമൂലം അറിയിച്ചിരുന്നു. സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചുള്ള തിരിച്ചില്‍ വേണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു.

നേവിയുടെ തെരച്ചിലിൽ ലോറിയുടെ ലോഹഭാഗങ്ങൾ കണ്ടെത്തിയിരുന്നു. മൂന്ന് ലോഹഭാഗങ്ങളാണ് നേവിയുടെ തെരച്ചിലില്‍ കണ്ടെത്തിയിരിക്കുന്നത്. കണ്ടെത്തിയ ലോഹഭാഗങ്ങളുടെ ദൃശ്യങ്ങൾ നാവികസേന പുറത്തുവിട്ടു. എന്നാല്‍, ഇത് അര്‍ജുന്‍ ഓടിച്ച വാഹനത്തിന്‍റെതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.തന്‍റെ ട്രക്കിന്‍റെ ഭാഗങ്ങളല്ല ഇതെന്നാണ് അര്‍ജുന്‍ ഓടിച്ച ട്രക്കിന്‍റെ ഉടമ മനാഫ് മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തില്‍പ്പെട്ട മാറ്റൊരു ടാങ്കര്‍ ലോറിയുടെ ഭാഗമാകാമെന്നാണ് കരുതുന്നതെന്നും മനാഫ് പറഞ്ഞു. അതേസമയം, തടി കെട്ടിയ കയര്‍ തിരിച്ചറിഞ്ഞെന്ന് മനാഫ് കൂട്ടിച്ചേര്‍ത്തു.

പത്തിലേറെ തവണ ഈശ്വർ മാൽപേ പുഴയിലിറങ്ങി തെരച്ചിൽ നടത്തിയെങ്കിലും നിർണ്ണായക ഒന്നും കണ്ടെത്താനായില്ല. പുഴയുടെ അടിത്തട്ടിൽ അടിഞ്ഞ് കൂടിയ മണ്ണും മരങ്ങളും പുഴയിൽ മുങ്ങിയുള്ള തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുവെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീണ്ട തെരച്ചില്‍ ഒന്നും കണ്ടെത്താനായില്ലെന്നും പാറയും മണ്ണും തടസമെന്ന് ഈശ്വര്‍ മാല്‍പേ പ്രതികരിച്ചു. അടിഞ്ഞ് കൂടിയ മണ്ണ് മാറ്റാതെ മുങ്ങൽ വിദഗ്ധർക്ക് പുഴയുടെ അടിത്തട്ടിൽ പരിശോധന നടത്താനാകില്ലെന്നും ഗോവയിൽ നിന്ന് ഡ്രെഡ്ജർ എത്തിക്കാൻ ശ്രമം തുടങ്ങിയെന്നും എംഎൽഎമാർ പറഞ്ഞു.

Tags:    

Similar News