യുവതിയുടെ വയറ്റിനുള്ളിൽ കത്രിക കുടുങ്ങിയ സംഭവം; താൻ പറഞ്ഞത് സത്യമെന്ന് തെളിഞ്ഞെന്ന് ഹർഷിന, പോരാട്ടം തുടരും

Update: 2023-07-24 04:46 GMT

യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് ഗവ. മെഡിക്കൽ മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണെന്ന് പൊലീസിന്റെ കണ്ടെത്തൽ. വയറ്റിൽ കുടുങ്ങിയ കത്രികയുമായി 5 വർഷം വേദന സഹിച്ചു ജീവിച്ച ഹർഷിനയുടെ പരാതിയിലുള്ള പൊലീസ് അന്വേഷണം പൂർത്തിയായി. ഈ അന്വേഷണത്തിലാണ് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയ്ക്കിടെയാണ് യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് എന്ന് കണ്ടെത്തിയത്. മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ കെ.സുദർശനാണ് അന്വേഷണം നടത്തിയത്. മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ ജില്ലാ മെഡിക്കൽ ഓഫിസർക്ക് റിപ്പോർട്ട് നൽകി.

ഓഗസ്റ്റ് 1ന് ബോർഡ് ചേരും. ഡിഎംഒ ചെയർമാനായ സമിതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ, പബ്ലിക് പ്രോസിക്യൂട്ടർ, ഗൈനക്കോളജിസ്റ്റ്, അനസ്തിസ്റ്റ്, മെഡിസിൻ, സർജറി, ഫൊറൻസിക് മെഡിസിൻ തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാർ അംഗങ്ങളായിരിക്കും.

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരി 26ന് ആണ് ഹർഷിന സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരം മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട്, ഗൈനക്കോളജി വിഭാഗത്തിലെ 2 വകുപ്പു മേധാവികൾ എന്നിവരെ പ്രതിചേർത്താണ് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തിരുന്നത്. 2012 നവംബർ 23, 2016 മാർച്ച് 15 എന്നീ തീയതികളിൽ താമരശേരി ഗവ. ആശുപത്രിയിലായിരുന്നു ഹർഷിനയുടെ ആദ്യ 2 പ്രസവ ശസ്ത്രക്രിയകൾ നടന്നത്. മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയാണ് 2017 നവംബർ 30ന് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നടത്തിയത്. ശസ്ത്രക്രിയയ്ക്കു ശേഷം അനസ്തീസിയ എഫക്ട് കഴിഞ്ഞപ്പോൾ മുതൽ തുടർച്ചയായി നല്ല വേദനയും രക്തസ്രാവവും ഉണ്ടായിരുന്നതായാണ് ഹർഷിനയുടെ പരാതിയിൽ പറയുന്നത്. ഡിസംബർ 5ന് ഡിസ്ചാർജ് ചെയ്തു കഴിഞ്ഞപ്പോൾ ഇതു കൂടി. ഇതേ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

2022 സെപ്റ്റംബർ 13ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ സിടി സ്കാൻ പരിശോധനയിലാണ് ഗർഭപാത്രത്തിനു പുറത്തു വയറിൽ വലതു ഭാഗത്ത് മെറ്റൽ ഒബ്ജക്ട് ഉണ്ടെന്നു മനസ്സിലായത്. 2022 സെപ്റ്റംബരൽ 17ന് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് 6.1 സെന്റീമീറ്റർ നീളവും 5.5 സെന്റീമീറ്റർ വീതിയുമുള്ള ആർട്ടറി ഫോർസെപ്സ് ഹർഷിനയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത്. ഇതിനു മുകളിലായി 12 സെന്റീമീറ്ററോളം നീളത്തിൽ കൊഴുപ്പും നീരും മറ്റും അടിഞ്ഞു കൂടിയിരുന്നു. ആർട്ടറിഫോർസെപ്സും അനുബന്ധ രേഖകളും പൊലീസ് കോടതിക്കു കൈമാറിയിരുന്നു. വയറ്റിൽ കുടുങ്ങിയ കത്രികയുമായി 5 വർഷമാണ് ഹർഷിന കഴിഞ്ഞത്. സംഭവത്തിൽ നീതി തേടി സമര സഹായ സമിതി നേതൃത്വത്തിൽ ഹർഷിന മെഡിക്കൽ കോളജിനു മുൻപിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം 63 ദിവസം പിന്നിട്ടു. ‌ താൻ പറഞ്ഞത് സത്യമെന്ന് തെളിഞ്ഞു എന്നായിരുന്നു പൊലീസ് റിപ്പോർട്ടിനെ പറ്റി ഹർഷിന പ്രതികരിച്ചത്. നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും ഹർഷിന പ്രതികരിച്ചു.

Tags:    

Similar News