വയനാട് ദുരന്തം: സാലറി ചലഞ്ചുമായി സർക്കാർ; ഉത്തരവിറങ്ങി

Update: 2024-08-17 01:06 GMT

 വയനാട് ദുരന്തത്തില്‍ കൈത്താങ്ങേകാന്‍ സാലറി ചലഞ്ചുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാരുടെ അഞ്ചുദിവസത്തില്‍ കുറയാത്ത ശമ്പളമാണ് നല്‍കേണ്ടത്. എന്നാല്‍ സാലറി ചലഞ്ചിലേക്കുള്ള സംഭാവന നിര്‍ബന്ധമല്ല. ജീവനക്കാരില്‍നിന്ന് സമ്മതപത്രം സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. സംഭാവന ട്രഷറിയില്‍ പ്രത്യേക അക്കൗണ്ടായി സ്വരൂപിക്കും.

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്തനായാണ് ഇത്തവണത്തെ സാലറി ചലഞ്ച്. സര്‍ക്കാര്‍, പൊതുമേഖല, ബോര്‍ഡ്, സര്‍വകലാശാല, എയ്ഡഡ്, തദ്ദേശ സ്ഥാപനങ്ങള്‍, കമ്മിഷനുകള്‍, ട്രിബ്യൂണലുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കാണ് സാലറി ചലഞ്ച് നടപ്പാക്കുന്നത്.

2018-ലെ പ്രളയകാലത്തും പിന്നീട് കോവിഡ് കാലത്തും നടത്തിയ സാലറി ചലഞ്ചില്‍നിന്ന് വ്യത്യസ്തമാണ് ഇത്തവണത്തേത്. എല്ലാ സര്‍വീസ് സംഘടനകളുമായും മുഖ്യമന്ത്രി പ്രത്യേകം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്റെ ഫലമായാണ് അഞ്ചുദിവസത്തെ സാലറി ചലഞ്ചിലേക്ക് എത്തിച്ചേര്‍ന്നത്. നിര്‍ബന്ധമായും നിശ്ചിതദിവസത്തെ ശമ്പളം നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ടായാല്‍ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ വെള്ളിയാഴ്ച ധനവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ കുറഞ്ഞത് അഞ്ചുദിവസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് നിര്‍ദേശിക്കുന്നുണ്ടെങ്കിലും ആരെയും നിര്‍ബന്ധിക്കുന്നില്ലെന്നും വ്യക്തമാക്കുന്നുണ്ട്.

അതേസമയം ആരും സാലറി ചലഞ്ചില്‍നിന്ന് വിട്ടുനില്‍ക്കരുതെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയും ഉത്തരവില്‍ ഓര്‍മിപ്പിക്കുന്നു. സാലറി ചലഞ്ചില്‍ ഭാഗമാകാന്‍ ജീവനക്കാര്‍ക്ക് സമ്മതപത്രം നല്‍കും. സംഭാവന ചെയ്യാന്‍ തയ്യാറുള്ള ശമ്പളം ഇതില്‍ രേഖപ്പെടുത്താം. അഞ്ച് ദിവസത്തെ ശമ്പളം നല്‍കുന്നവരില്‍നിന്ന് മൂന്ന് ഗഡുക്കളായാണ് ശമ്പളം പിടിക്കുക. അഞ്ചില്‍ കൂടുതല്‍ ദിവസത്തെ ശമ്പളം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പത്തു ഗഡുവായും പണം നല്‍കാം. ജീവനക്കാര്‍ക്ക് പി.എഫ്. ഫണ്ടില്‍നിന്നും ആര്‍ജിത അവധി സറണ്ടര്‍ ചെയ്തും സാലറി ചലഞ്ചിന്റെ ഭാഗമാകാം.

Tags:    

Similar News