'സർക്കാർ അദാനിയുമായി ഒത്തുകളിക്കുന്നു'; മുതലപ്പൊഴി കണ്ണീർ പൊഴിയായെന്ന് പ്രതിപക്ഷം; ഒന്നര വർഷത്തിനകം ശാശ്വത പരിഹാരമെന്ന് മന്ത്രി

Update: 2024-06-24 06:42 GMT

അപകട മുന്നറിയിപ്പ് അവഗണിച്ച് മത്സ്യബന്ധനത്തിന് പോകുന്നതാണ് മുതലപ്പൊഴിയിലെ അപകട മരണങ്ങൾക്ക് കാരണമെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. എം.വിൻസൻറിൻറെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. അടിക്കടി മരണങ്ങൾ ഉണ്ടാകുന്നുണ്ട്. കുടുംബങ്ങളെ സംരക്ഷിക്കാൻ സർക്കാർ പരമാവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്. 623 പരമ്പരാഗത വള്ളങ്ങൾ മുതലപ്പൊഴിയിലുണ്ട്. മണൽമാറ്റി ചാലിന് ആഴം കൂട്ടുക,ബ്രേക്ക് വാട്ടറിൽ അറ്റകുറ്റപ്പണി ,മുന്നറിയിപ്പ് ബോയകൾ സ്ഥാപിക്കുക എന്നിവയാണ് പ്രശ്‌ന പരിഹാരത്തിന് ചെയ്യേണ്ടത്. നിരന്തരം സ്ഥിതി അവലോകനം ചെയ്യുന്നുണ്ട്.

അദാനി പോർട്ട് അധികൃതരുമായി നിരന്തരം സംസാരിക്കുന്നുണ്ട്. മനുഷ്യസഹജമായി ചെയ്യാവുന്ന എല്ലാം മുതലപ്പൊഴി പ്രശ്‌ന പരിഹാരത്തിന് ചെയ്തിട്ടുണ്ട്. തുറമുഖം അപകടരഹിതമാക്കാൻ നടപടികൾ എടുക്കുന്നുണ്ട്. വിദഗ്ധ സംഘം പഠനം നടത്തുകയാണ്. യുദ്ധകാല അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാൻ കേന്ദ സർക്കാരിന് പദ്ധതി സമർപ്പിച്ചു. 65.6 കോടി സംസ്ഥാന സർക്കാർ വകയിരുത്തി. ആവശ്യമുള്ള വിവരങ്ങളെല്ലാം കേന്ദ്രസർക്കാരിന് നൽകി. കേന്ദ്രത്തിൻറെ അനുവാദം ലഭിക്കുന്ന മുറയ്ക്ക് പദ്ധതി നടപ്പാക്കും. രണ്ട് മാസത്തിനകം പണി തുടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്നര വർഷത്തിനകം പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

യോഗങ്ങൾ മാത്രമാണ് നടക്കുന്നത് മരണങ്ങളെ കുറിച്ചുള്ള സർക്കാർ കണക്ക് തെറ്റെന്ന് അടിയന്തരപ്രമേയ മോട്ടീസ് കൊണ്ടുവെന്ന എം വിൻസൻറ് കുറ്റപ്പെടുത്തി. രോഗി മരിച്ചിട്ടും മന്ത്രി ശസ്ത്രക്രിയയെ കുറിച്ച് വാചാലനാകുന്നു. മുതലപ്പൊഴി കണ്ണീർ പൊഴിയായി.നാല് ദിവസം മുൻപും മത്സ്യ. തൊഴിലാളി മരിച്ചു. അപകടം ഉണ്ടാകും എന്ന് അറിഞ്ഞിട്ടും മത്സ്യ തൊഴിലാളികൾ കടലിൽ പോകുന്നത് പട്ടിണി കൊണ്ടാണ്. സർക്കാർ അദാനിയുമായി ഒത്തുകളിക്കുന്നു. കരാർ പ്രകാരമുള്ള കാര്യങ്ങൾ നടത്തിയെടുക്കാനുള്ള ഇച്ഛാശക്തി സർക്കാർ കാണിക്കണം. മരിച്ചവരുടെ കണക്ക് മാത്രമല്ല മുതലപ്പൊഴി, മരിച്ച് ജീവിക്കുന്നവരുടെ കൂടിയാണെന്ന് സർക്കാർ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇനി പഠനവും താൽക്കാലിക പരിഹാരവും വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. മുതലപ്പൊഴിയിൽ ശാശ്വത പരിഹാരം വേണം. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

Tags:    

Similar News