വെള്ളക്കരം ഇനിയും കൂട്ടില്ല; പ്രതിവർഷം 5% നിരക്ക് വർധിപ്പിക്കണമെന്ന കേന്ദ്ര നിർദേശം നടപ്പാക്കില്ല: റോഷി അഗസ്റ്റിൻ

Update: 2023-02-11 11:31 GMT

കേന്ദ്ര വായ്പ ലഭിക്കാനുള്ള വ്യവസ്ഥകളുടെ ഭാഗമായി വെള്ളക്കരം ഇനിയും കൂട്ടില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. പ്രതിവര്‍ഷം 5 ശതമാനം വര്‍ദ്ധനവ് ഏര്‍പ്പെടുത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശം നടപ്പാക്കുന്നില്ലെന്ന് റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കും. വെള്ളക്കരം കൂട്ടുമെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 

വിലക്കയറ്റത്തിൽ നട്ടം തിരിയുന്ന ജനത്തിന് ഇരുട്ടടിയായാണ് സംസ്ഥാനത്ത് വെള്ളക്കരം കൂടിയത്. നാല് അംഗങ്ങൾ ഉള്ള ഒരു കുടുംബത്തിന് പുതിയ നിരക്കനുസരിച്ച് പ്രതിമാസം 120 രൂപയോളം വെള്ളക്കരത്തിൽ അധികം നൽകേണ്ടി വരുമെന്നാണ് പ്രാഥമിക കണക്ക്.

രണ്ട് മാസത്തേക്ക് 240 രൂപ. നിലവിൽ ഏറ്റവും കുറഞ്ഞ നിരക്ക് 1000 ലിറ്ററിന് 4 രൂപ 41 പൈസയാണ്. അത് പത്ത് രൂപ കൂടി 14.41 ആയി മാറിയതും സാധാരണക്കാരന് തിരിച്ചടിയായി. കിട്ടാക്കരം കുമിഞ്ഞ് കൂടി വാട്ടര്‍ അതോറിറ്റിക്കുള്ളത് 2391 കോടിയുടെ ബാധ്യത നികത്താനെന്ന പേരിലാണ് ജനങ്ങളെ പിഴിയുന്നത്. ഒരു ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ 23 രൂപയോളം ചെലവ് വരുന്നുണ്ടെന്നാണ് വാട്ടർ അതോറിറ്റി കണക്ക്. 

മന്ത്രി റോഷി അഗസ്റ്റിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

ഏപ്രിൽ മാസം വെള്ളക്കരം ഇനിയും 5 % വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ല. ഇത് സംബന്ധിച്ചു ചിലർ പ്രചരിപ്പിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണ്. കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് വായ്പ നൽകുമ്പോൾ ആർബിഐ മുഖേനയാണ് വായ്പ നൽകുന്നത്. ആർബിഐ മുഖേന വായ്പ നൽകുമ്പോൾ ആർബിഐ ചില കണ്ടീഷൻസ് വയ്ക്കാറുണ്ട്. അങ്ങനെ വച്ച് ഒരു കണ്ടീഷനാണ് ആധാർ ലിങ്ക് ആയിട്ടുള്ള സേവനങ്ങൾ നൽകുമ്പോൾ ആ സേവനങ്ങൾക്ക് ഓരോ വർഷവും ഈടാക്കുന്ന തുകയുടെ അഞ്ച് ശതമാനം വർദ്ധിപ്പിക്കുക എന്നുള്ളത്.

ഇപ്പോൾ വാട്ടർ താരി ഫിൽ കേരള സർക്കാർ വർദ്ധനവ് വരുത്തിയപ്പോൾ ആ ഉണ്ടായ ഹൈക്ക് RBI യുടെ 5% ൽ ഉൾക്കൊള്ളിച്ചു കൊണ്ട് ഇനിയും വർദ്ധനവ് വരുത്തേണ്ട എന്ന് വാട്ടർ അതോറിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഡിപ്പാർട്ട്മെൻറ് വഴി കേന്ദ്ര ഫിനാൻസ് ഡിപ്പാർട്ട്മെൻറ് ഡേയും ആർബിഐയേയും ഇക്കാര്യം ധരിപ്പിക്കും.

Tags:    

Similar News