വൈദേകം റിസോർട്ട്; കേന്ദ്രമന്ത്രിയുടെ കമ്പനിക്ക് നടത്തിപ്പ് ചുമതല

Update: 2023-04-19 09:12 GMT

എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റെ ഭാര്യയുടെയും മകന്റെയും പേരിലുള്ള മൊറാഴയിലെ വൈദേകം റിസോർട്ടിന്റെ നടത്തിപ്പ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റ്സ് കമ്പനി ഏറ്റെടുത്തു. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവച്ചത്. ഞായറാഴ്ച മുതൽ നിരാമയ റിട്രീറ്റ്സ് നടത്തിപ്പ് ഏറ്റെടുക്കുകയായിരുന്നു.

ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിരയും മകൻ ജെയ്സണുമാണ് പ്രധാന ഓഹരി ഉടമകൾ. റിസോർട്ട് നിർമ്മാണവും പ്രവർത്തനവും വിവാദമായതിനെ തുടർന്ന് ഇവരുടെ ഓഹരി വിൽക്കാനുള്ള ശ്രമം നേരത്തെ ആരംഭിച്ചിരുന്നു. അതേസമയം റിസോർട്ടിന്റെ നടത്തിപ്പ് മാത്രമാണ് കൈമാറിയതെന്ന് പി.കെ.ഇന്ദിര പറഞ്ഞു.ഇ.പി.ജയരാജന്റെ കുടുംബത്തിന്റെ ഓഹരി വിഷയവുമായി ബന്ധപ്പെട്ട് സി.പി.എം നേതൃത്വം നേരത്തെതന്നെ പ്രതിരോധത്തിലായിരുന്നു.

സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജനാണ് ഇ.പിക്കെതിരെ രംഗത്തുവന്നത്.പി.കെ.ഇന്ദിരയ്ക്കും ജയ്‌സണും ഓഹരി പങ്കാളിത്തമുള്ള കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ആന്തൂർ നഗരസഭയിലെ മൊറാഴയിൽ 11 ഏക്കറിൽ റിസോർട്ട് പണിതത്. ഇന്ദിരയ്ക്കും ജയ്‌സണുമായി 91.99 ലക്ഷം രൂപയുടെ ഓഹരികളാണുള്ളത്.

റിസോർട്ട് നിർമ്മാണത്തിൽ അഴിമതി ആരോപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ജോബിൻ ജേക്കബ് നൽകിയ പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തുകയും ആന്തൂർ നഗരസഭയിലും വൈദേകം റിസോർട്ടിലും പരിശോധിക്കുകയും ചെയ്തിരുന്നു. എൽ.ഡി.എഫ് നേതാവിന്റെ റിസോർട്ട് ബി.ജെ.പി നേതാവിന് നൽകുന്നത് ഒരു കൊടുക്കൽ വാങ്ങലാണെന്നായിരുന്നു ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരിഹാസം.

Tags:    

Similar News