കൊൽക്കത്തയിലെ യുവ ഡോക്ടറുടെ ബലാത്സംഗ കൊല; 2 പേർ അറസ്റ്റിൽ

Update: 2024-09-15 02:20 GMT

വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആർജികർ മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷും കേസ് ആദ്യം അന്വേഷിച്ച സ്റ്റേഷൻ ഹൗസ് ഓഫിസറും (എസ്ച്ചഒ) അറസ്റ്റിൽ.

അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിധരിപ്പിക്കുകയും തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതിനാണ് ഇരുവരെയും സിബിഐ അറസ്റ്റ് ചെയ്തത്. മുൻ പ്രിൻസിപ്പലും അന്വേഷണ ഉദ്യോഗസ്ഥനും ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നാണു സിബിഐയുടെ കണ്ടെത്തൽ. 

സംഭവത്തിൽ പ്രതിഷേധിക്കുന്ന ഡോക്ടർമാർ മുഖ്യമന്ത്രി മമത ബാനർജിയുമായി ചർച്ച നടത്താതെ മടങ്ങിയതിനു മണിക്കൂറുകൾക്കുള്ളിലാണ് അറസ്റ്റ്. ചർച്ച തത്സമയം സംപ്രേഷണം ചെയ്യണമെന്ന ആവശ്യം മുഖ്യമന്ത്രി നിരസിച്ചതോടെയാണു ഡോക്ടർമാർ ചർച്ച നടത്താതെ മടങ്ങിയത്. സന്ദീപ് ഘോഷിനെ നേരത്തെ കോളേജില സാമ്പത്തിക ക്രമക്കേട് കേസിൽ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

പ്രശ്നം പരിഹരിക്കാനുള്ള അവസാന ശ്രമമെന്ന നിലയ്ക്ക് മുഖ്യമന്ത്രി മമത ബാനര്‍ജി ഡോക്ടര്‍മാരെ കണ്ടിരുന്നു. ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ പഠിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മമത ഉറപ്പ് നൽകി. മുഖ്യമന്ത്രി എന്ന നിലയിലല്ല, ദീദി എന്ന നിലയിലാണ് താന്‍ അഭ്യര്‍ത്ഥിക്കുന്നതെന്നും പറഞ്ഞാണ് മമത സമരവേദിയില്‍ നിന്ന് മടങ്ങിയത്. സുതാര്യമായ നടപടിയാണ് വേണ്ടതെന്നും, ഉന്നയിച്ച ആവശ്യങ്ങളില്‍ പരിഹാരമില്ലാതെ പിന്നോട്ടിെല്ലന്നും ഡോക്ടര്‍മാര്‍ പ്രതികരിച്ചു.

Tags:    

Similar News