മഴ തുടരുന്നു; മുന്നറിയിപ്പുമായി കാലാവസ്ഥാവകുപ്പ്

Update: 2023-07-08 01:44 GMT

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ കേരളാതീരത്ത് കടലാക്രമണം രൂക്ഷമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അപകടമേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശം അനുസരിച്ചു മാറി താമസിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ ഒന്നുമുതൽ ഏഴുവരെയുള്ള കണക്കനുസരിച്ച് 49 മരണം റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ആകെ 189 ദുരിതാശ്വാസ ക്യാമ്പുകൾ നിലവിലുണ്ട്. ആകെ 6671 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇതുവരെയായി 8,898.95 ഹെക്ടർ കൃഷി നശിച്ചു. 9.5 കോടി രൂപയുടെ നഷ്ടം സംഭവിച്ചു.


മലയോരമേഖലയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ പ്രാദേശിക ഭരണകൂടം പ്രത്യേക ജാഗ്രതാനിർദേശം നൽകി. മൂന്നാറിൽ മണ്ണിടിച്ചിൽ സാഹചര്യമുള്ളതിനാൽ പ്രദേശവാസികൾ മാറിതാമസിക്കണമെന്ന് പഞ്ചായത്ത് മുന്നറിയിപ്പു നൽകി. കാലാവസ്ഥാ വിഭാഗത്തിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം കേരളത്തിൽ തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകളില്ല. വടക്കൻ കേരളത്തിൽ 5 ജില്ലകളിൽ ഇന്ന് യെലോ അലർട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂർ കൂടി വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തുടർന്ന് മഴയുടെ തീവ്രത കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


പലയിടത്തും മണ്ണിടിഞ്ഞും മരം വീണും ഗതാഗതം തടസ്സപ്പെട്ടു. മൂന്നാർ ഗ്യാപ് റോഡിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. മൂന്നാർ ന്യൂകോളനിയിൽ രണ്ട് വീടുകൾ തകർന്നു. ഒരുവീട് മറിഞ്ഞ് രണ്ടാമത്തെ വീടിനുമേൽ വീഴുകയായിരുന്നു. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ വീട്ടുകാരെ നേരത്തെ മാറ്റിയിരുന്നു.


തൃശൂർ പുന്നയൂർക്കുളം ചമ്മന്നൂരിൽ രണ്ടര വയസ്സുകാരി മുങ്ങി മരിച്ചു. ചമ്മന്നൂർ പാലക്കൽ വീട്ടിൽ സനീഷ്‌–വിശ്വനി ദമ്പതികളുടെ മകൾ അതിഥിയാണ്‌ മരിച്ചത്. വടകരയിൽ ഒഴുക്കിൽപെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. മീത്തലെപ്പറമ്പത്ത് വിജീഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

Tags:    

Similar News