പൂക്കോട് കോളേജിൽ സിദ്ധാർത്ഥന്‍റെ മരണത്തിന് മുമ്പും റാഗിംഗ് നടന്നു; സംഭവത്തിൽ 13 വിദ്യാർത്ഥികൾക്കെതിരെ നടപടി

Update: 2024-03-15 03:37 GMT

സിദ്ധാർത്ഥന്‍റെ മരണത്തിന് മുമ്പ് മറ്റുചില വിദ്യാർത്ഥികൾ കൂടി ആൾക്കൂട്ട വിചാരണ നേരിട്ടെന്ന കണ്ടെത്തലിൽ നടപടിയുമായി പൂക്കോട് വെറ്റിനറി കോളേജ്. കുറ്റക്കാരെന്ന് കണ്ടെത്തിയ പതിമൂന്ന് വിദ്യാർത്ഥികൾക്കെതിരെ ആൻ്റി റാഗിങ് സ്ക്വാഡ് സസ്പെൻഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിച്ചു.

സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ മൊഴിയെടുത്തപ്പോഴാണ് സമാന ആൾക്കൂട്ട വിചാരണ പുറത്തറിഞ്ഞത്.  സിദ്ധാർത്ഥൻ നേരിട്ട ആൾക്കൂട്ട വിചാരണയും സമാനതകളില്ലാത്ത ക്രൂരതയും ഒറ്റപ്പെട്ടതല്ല. 2019, 2021 ബാച്ചുകളിൽപ്പെട്ട രണ്ട് വിദ്യാർത്ഥികൾ കൂടി ആൾക്കൂട്ട വിചാരണ നേരിട്ടെന്ന വിവരം ആൻ്റി റാഗിങ് സ്ക്വാഡ് പരിശോധിച്ചു. വിശദമായ അന്വേഷണത്തിന് ശേഷം പതിമൂന്ന് വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിച്ചു.

പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞായിരുന്നു ഈ രണ്ട് ആൾക്കൂട്ട വിചാരണയും. എസ്എഫ്ഐ കോളേജ് യൂണിയൻ മുൻ പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവരാണ് പ്രതിസ്ഥാനത്തുള്ളത്. 2019 ബാച്ചിലെ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചവർ പഠനം പൂർത്തിയാക്കി ഇൻ്റേൺഷിപ്പിലാണ്. ഇവരിൽ നാല് പേർക്ക് ഒരു വർഷത്തെ ഇൻ്റേൺഷിപ്പ് വിലക്ക് ഏർപ്പെടുത്തി. അഞ്ചുപേരുടെ സ്കോളർഷിപ്പ് റദ്ദാക്കി.

2021 ബാച്ചിലെ വിദ്യാർത്ഥിയെ മർദിച്ച നാലുപേർക്കെതിരെയും നടപടിയുണ്ട്. രണ്ട് പേർക്ക് ഒരുവർഷത്തെ സസ്പെൻഷൻ. മറ്റ് രണ്ട് പേരുടെ സ്കോളർഷിപ്പ് റദ്ദാക്കി. സിദ്ധാർത്ഥനെ മർദിച്ച കുന്നിൽ മുകളിൽ കൊണ്ടുപോയി മർദിച്ചിരുന്നു. ഭയം കൊണ്ട് രണ്ടാഴ്ചയോളം വിദ്യാർത്ഥി പുറത്ത് മുറിയെടുത്ത് താമസിച്ചെന്നാണ് റിപ്പോർട്ട്. ആൻ്റി റാഗിങ് സ്ക്വാഡിൻ്റെ കണ്ടെത്തൽ തുടരന്വേഷണത്തിനായി പൊലീസിന് കൈമാറും. സിദ്ധാർത്ഥൻ്റെ മരണം അന്വേഷിക്കുന്നതിനിടെ ഒരു അധ്യാപകന് ലഭിച്ച വിവരം പരാതിയായി അദ്ദേഹം കോളേജ് അധികൃതർക്ക് കൈമാറുകയായിരുന്നു.

Tags:    

Similar News