സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി; വധൂവരന്മാർക്ക് ആശംസയറിയിച്ച് മടക്കം

Update: 2024-01-17 04:15 GMT

പ്രധാനമന്ത്രിയുടെയും താരനിരയുടെയും സാന്നിധ്യത്തിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം നടന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാഹവേദിയിലെത്തിയിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡലത്തിലാണ് ചടങ്ങ് നടന്നത്. രാവിലെ എട്ടേ മുക്കാലോടെ വിവാഹചടങ്ങ് ആരംഭിച്ചു. ഇലക്ട്രിക് കാറിലാണ് മോദി ക്ഷേത്രത്തിലെത്തിയത്. കനത്ത സുരക്ഷയിലാണ് ക്ഷേത്രം.

മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ കുടുംബസമേതം ഗുരുവായൂരിലെത്തി. ജയറാം, ഖുഷ്ബു, ദിലീപ് തുടങ്ങിയവരും എത്തിയിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ ദേവസ്വം ഭാരവാഹികൾ ചേർന്നാണ് സ്വീകരിച്ചത്. ഗുരുവായൂർ ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ പ്രധാനമന്ത്രി വിശ്രമത്തിനുശേഷമാണ് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് ക്ഷേത്രനഗരി.

കിഴക്കേ നടയുടെ ഭാഗത്താണ് വിവാഹത്തിനായി ക്ഷണിച്ച വിശിഷ്ടാതിഥികൾ നിൽക്കുന്നത്. ക്ഷേത്ര ദർശനം കഴിഞ്ഞ് ഇവരെയും മോദി അഭിവാദ്യം ചെയ്തു. 9.45 ഓടെ തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലേക്ക് പുറപ്പെടും. ഹെലികോപ്ററർ മാർഗം പോകുന്ന പ്രധാനമന്ത്രി വലപ്പാട് ഹൈസ്‌ക്കൂൾ ഗ്രൗണ്ടിൽ ഇറങ്ങും. തുടർന്ന് കാർമാർഗം ക്ഷേത്രത്തിൽ എത്തും ഒരു മണിക്കൂർ ക്ഷേത്രത്തിലുണ്ടാകും. 11.15 ഓടെ ക്ഷേത്രത്തിൽ നിന്ന് മടങ്ങും. ഹെലികോപ്റ്റർ മാർഗം കൊച്ചിയിലേക്ക് തിരിക്കും. ഉച്ചക്ക് ശേഷം ദില്ലിയിലേക്ക് പുറപ്പെടും.

Tags:    

Similar News