അച്ചടക്കം ലംഘിച്ചാൽ നടപടി; അൻവറിന്റെ ആരോപണങ്ങൾ സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

Update: 2024-09-02 05:33 GMT

പിവി അൻവർ ഉയർത്തിയ ആരോപണങ്ങൾ ശരിയായ നിലയിൽ സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മുൻവിധിയും ഉണ്ടാവില്ല. ചില പ്രശ്‌നങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ഉയർന്നു വന്ന പ്രശ്‌നങ്ങൾ എല്ലാ ഗൗരവവും നില നിർത്തി തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കും. അച്ചടക്കമാണ് പ്രധാനം. അച്ചടക്കം തടസപ്പെടുത്തുന്ന നടപടികൾ വച്ചു പൊറുപ്പിക്കില്ലെന്നും അച്ചടക്കം ലംഘിച്ചാൽ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയിലാണ് മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ. വേദിയിൽ എഡിജിപിയും എത്തിയിരുന്നു.

അച്ചടക്കത്തിന്റെ ചട്ടക്കൂടിൽ നിന്ന് വ്യതിചലിക്കാതെ പ്രവർത്തിക്കാൻ ബാധ്യതപ്പെട്ടവരാണ് പൊലീസ് സേനയിൽ ഉള്ളവർ. മുൻ കാലത്ത് മർദ്ദന ഉപകരണങ്ങൾ ആയിരുന്നു പൊലീസ്. അതിൽ നിന്നു മാറി ജനസേവകരായി പൊലീസ് മാറി. പുരോഗമന സർക്കാരുകൾ അതിന് വഴി ഒരുക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച സേന കേരളത്തിലെ പൊലീസ് ആണ്. നമ്മുടെ സംസ്ഥാനത്ത് ഇപ്പോൾ എവിടെയും ക്രമ സമാധാന പ്രശ്‌നങ്ങൾ ഇല്ല. സമാധാന അന്തരീക്ഷം നിലനിർത്താൻ പൊലീസ് സേന മുഖ്യ പങ്ക് വഹിക്കുന്നു. കുറ്റകൃത്യങ്ങൾ വേഗത്തിൽ തെളിയിക്കാൻ പൊലീസിന് കഴിയുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾ വേഗം തെളിയിക്കുന്നു. എത്ര ഉന്നതൻ ആയാലും മുഖം നോക്കാതെ പൊലീസ് നടപടി എടുക്കുന്നു. ആർക്കെതിരെയും മുഖം നോക്കാതെ നടപടി എടുക്കാൻ പൊലീസിന് ആരെയും ഭയപ്പെടേണ്ടതില്ല. ഒരു തരത്തിലുള്ള ബാഹ്യ ഇടപെടലും പോലീസിന് വിലങ്ങുതടി ആകുന്നില്ല. ഇത്തരം മാറ്റങ്ങൾക്കെതിരെ മുഖം തിരിഞ്ഞു നിൽക്കുന്ന ചെറിയ വിഭാഗം ഇപ്പോഴുമുണ്ട്. ഇവരാണ് സേനയ്ക്കാകെ നാണക്കേട് ഉണ്ടാക്കുന്നത്. ഇവരെ കുറിച്ച് സർക്കാരിന് വിവരമുണ്ട്.

സേനയിലെ പുഴുക്കുത്തുക്കളെ സേനയിൽ നിന്നു ഒഴിവാക്കി. ഇത്തരക്കാരെ സർവീസിൽ വേണ്ട എന്ന നിലപാടാണ് സർക്കാരിനുള്ളത്. 108 പേരെ കഴിഞ്ഞ കാലയളവിൽ പുറത്താക്കി. ഈ നടപടി ഇനിയും തുടരും. സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് കലവറ ഇല്ലാത്ത പിന്തുണ നൽകും. നിങ്ങൾ മുന്നിൽ വരുന്ന വിഷയങ്ങളിൽ മനുഷ്യത്വവും നീതിയുമാണ് പൊലീസ് ഉയർത്തി പിടിക്കേണ്ടത്. മനുഷ്യത്വവും നീതിയും പോലീസ് ഉയർത്തണം. സ്വതന്ത്രവും നീതിപൂർവമായി പ്രവർത്തിക്കാൻ ഇവർക്ക് കഴിയണം. ഉയർന്ന വിദ്യാഭ്യാസം ഉള്ളവർ കൂടുതലായി പോലീസ് സേനയിലേക്ക് കടന്നു വരുന്നുണ്ട്. വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ഉള്ള പ്രവർത്തനം അവരിൽ നിന്നും സർക്കാർ പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News