നിയമസഭാ കയ്യാങ്കാളി കേസിൽ തുടരന്വേഷണത്തിന് ഉപാധികളോടെ അനുമതി; രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം.

Update: 2023-07-06 06:56 GMT

നിയമഭാ കയ്യാങ്കളി കേസിൽ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ് ഉണ്ടായത്. രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി നിർദേശം. കേസിന്റെ എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കി വിചാരണ തുടങ്ങാനിരിക്കെയാണ് അപ്രതീക്ഷിതായി തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് തന്നെ കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട് പുതിയ ചില പരാതികൾ ലഭിച്ചിട്ടുണ്ടെന്നും, അന്ന് കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ചിരുന്നില്ലെന്നും , കൂടുതൽ വസ്തുതകൾ കണ്ടെത്തേണ്ടതുണ്ട് എന്നുമാണ് പൊലീസ് കോടതി അറിയിച്ചത്. ഈ ആവശ്യം അംഗീകരിച്ചാണ് തിരുവനന്തപുരം സിജെഎം കോടതി ഉപധികളോടെ അനുമതി നൽകിയത്. രണ്ട് മാസം കൊണ്ട് അന്വേഷണം പൂർത്തിയാക്കണം , ഒരോ മൂന്നാഴ്ച കൂടുമ്പോഴും അന്വേഷണ ഉദ്യോഗസ്ഥൻ അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ നൽകണം തുടങ്ങിയവയാണ് ഉപാധികൾ .

അതേസമയം കേസുമായി ബന്ധപ്പെട്ട് മറ്റ് ചില ഹർജികൾ കൂടി കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നു. മുൻ എംഎൽഎമാരായിരുന്ന ജമീല പ്രകാശവും കെ കെ ലതികയും ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ നേരിട്ട് സമീപിച്ചിരുന്നു, നിയമസഭയ്ക്കുള്ളിൽ വച്ച് അന്നത്തെ ഭരണകക്ഷി അംഗങ്ങൾ തങ്ങളെ കയ്യേറ്റം ചെയ്തുവെന്നും അവർക്കെതിരെ കേസ് എടുക്കണമെന്നുമായിരുന്നു ആവശ്യം. ഈ പരാതി ഫയലിൽ സ്വീകരിച്ച കോടതി കേസ് എടുക്കാനുള്ള നടപടി ക്രമങ്ങളും സ്വീകരിച്ചിരുന്നു. ആ കേസ് കൂടി സിജെഎം കോടതിയിലേക്ക് വിളിച്ച് വരുത്തി പരിഗണിക്കണമെന്നായിരുന്നു ഹർജികൾ. എന്നാൽ തുടരന്വേഷണത്തിന്റെ രണ്ട് മാസം കഴിഞ്ഞ ശേഷം ഈ വിഷയത്തിൽ തീരുമാനമെടുക്കാമെന്നായിരുന്നു കോടതി നിലപാട് 

Tags:    

Similar News