അൻവറിന് സൗകര്യമുണ്ടെങ്കിൽ സ്ഥാനാർത്ഥികളെ പിൻവലിച്ചാൽ മതിയെന്ന് പ്രതിപക്ഷ നേതാവ്; വാതിൽ അടഞ്ഞിട്ടില്ലെന്ന് സുധാകരൻ

Update: 2024-10-21 09:00 GMT

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ടെയും ചേലക്കരയിലെയും പിവി അൻവറിൻറെ സ്ഥാനാർത്ഥികളെ പിൻവലിക്കാനുള്ള നീക്കത്തിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായം. ചർച്ചകൾ നടക്കട്ടെയെന്ന് പറഞ്ഞുകൊണ്ട് കെ സുധാകരൻ സ്ഥാനാർത്ഥികളെ പിൻവലിക്കാനുള്ള നീക്കത്തെ ന്യായീകരിച്ചപ്പോൽ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻറെ പ്രതികരണം. അൻവറിന് സൗകര്യമുണ്ടെങ്കിൽ സ്ഥാനാർത്ഥികളെ പിൻവലിച്ചാൽ മതിയെന്നും അൻവറിൻറെ ഒരു ഉപാധിയും അംഗീകരിക്കില്ലെന്നും ഇനി ഇതുമായി ബന്ധപ്പെട്ട് ചർച്ചയില്ലെന്നും വിഡി സതീശൻ പറഞ്ഞു.

ചേലക്കരയിൽ രമ്യാ ഹരിദാസിനെ പിൻവലിച്ചാലേ പാലക്കാട് അൻവറിൻറെ സ്ഥാനാർത്ഥിയെ പിൻവലിക്കുകയുള്ളുവെന്ന ഉപാധി വെറും തമാശയാണെന്നും സതീശൻ പരിഹസിച്ചു. അൻവർ സൗകര്യമുണ്ടെങ്കിൽ മാത്രം സ്ഥാനാർത്ഥികളെ പിൻവലിച്ചാൽ മതി. അൻവർ പിൻവലിച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ല. അൻവറിൻറെ കാര്യം ചർച്ച ചെയ്തിട്ട് പോലുമില്ല. ഒരു ഉപാധിയും അംഗീകരിക്കില്ല. അൻവർ ഇത്തരത്തിൽ തമാശ പറയരുത്. വയനാട്ടിൽ അൻവർ പിന്തുണച്ചില്ലെങ്കിൽ പ്രിയങ്ക ഗാന്ധി വിഷമിച്ചുപോകുമല്ലോയെന്നും വിഡി സതീശൻ പറഞ്ഞു.

അൻവർ ക്യാമ്പ് ഞങ്ങളെ ബന്ധപ്പെട്ടിരുന്നു. സ്ഥാനാർഥിയെ പിൻവലിക്കാൻ ഞങ്ങൾ റിക്വസ്റ്റ് ചെയ്യണം എന്നാണ് പറഞ്ഞതെന്നും ആര് മത്സരിച്ചാലും കോൺഗ്രസിന് തന്നെ വിജയം ഉറപ്പാണെന്നും വിഡി സതീശൻ പറഞ്ഞു. അതേസമയം, അൻവറിനായി വാതിലുകൾ അടഞ്ഞിട്ടില്ലെന്നാണ് കെ സുധാകരൻ പ്രതികരിച്ചത്. അൻവറിനെ തള്ളാതെയും കൊള്ളാതെയുമായിരുന്നു മറുപടി. അൻവറിനോട് പ്രതിപക്ഷ നേതാവ് സംസാരിച്ചുവെന്നും നെഗറ്റീവായും പോസിറ്റീവായും പ്രതികരിച്ചിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു. ഫാസിസ്റ്റ് ശക്തികളെ തോൽപ്പിക്കാൻ ഒരുമിച്ച് നിൽക്കണം. അതിനാൽ തന്നെ അൻവറുമായുള്ള ചർച്ചയിൽ വാതിൽ അടഞ്ഞിട്ടില്ല. അൻവറിനെതിരെ എന്തിനാണ് വാതിൽ അടയ്ക്കുന്നത് എന്നും ചർച്ചകൾ നടക്കട്ടെയെന്നും സുധാകരൻ പറഞ്ഞു.

Tags:    

Similar News