'പാർട്ടി നിലപാട് തിരുത്തിയില്ലെങ്കിൽ തോൽക്കുന്നത് രാഹുൽ മാങ്കൂട്ടത്തിലല്ല, രാഹുൽ ഗാന്ധി'; പി സരിൻ

Update: 2024-10-16 07:54 GMT

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പരസ്യമാക്കി കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനർ ഡോ. പി സരിൻ രംഗത്ത്. പാർട്ടി കാണിക്കുന്ന തോന്ന്യാസം അംഗീകരിക്കില്ലെന്ന് പാലക്കാട് വാർത്താസമ്മേളനത്തിൽ സരിൻ തുറന്നടിച്ചു. പാർട്ടി കുറച്ച് ആളുടെ ആവശ്യത്തിന് വഴങ്ങരുത്. വഴങ്ങിയാൽ ഹരിയാന ആവർത്തിക്കുമെന്നും സരിൻ പറഞ്ഞു.

യഥാർത്ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കരുത്. ഉൾപാർട്ടി ജനാധിപത്യവും ചർച്ചകളും വേണമെന്നും സരിൻ ആവശ്യപ്പെട്ടു. ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നും താൻ പുറത്തിറങ്ങിയിട്ടില്ലെന്ന് സരിൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

തീരുമാനം പുനഃപരിശോധിക്കണമെന്ന് എഐസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടു. ചർച്ചകൾ നടത്തി രാഹുൽ മികച്ച സ്ഥാനാർത്ഥിയാണെന്ന് പറഞ്ഞാൽ അംഗീകരിക്കാം. തിരുത്താൻ ഇനിയും സമയമുണ്ടെന്നും ഇല്ലെങ്കിൽ ഹരിയാന ആവർത്തിക്കുമെന്നും സരിൻ മുന്നറിയിപ്പ് നൽകി. പാലക്കാട്ടെ ചർച്ചകൾ പ്രഹസനമായിരുന്നു. ചർച്ചകൾ നടത്തി രാഹുൽ മികച്ച സ്ഥാനാർഥിയാണെന്ന് പറഞ്ഞാൽ അംഗീകരിക്കാം. ഇൻസ്റ്റാ സ്റ്റോറിയും റീലുമിട്ടാൽ ഹിറ്റായെന്നാണ് ചിലരുടെ വിചാരമെന്നും സരിൻ പറഞ്ഞു

പാർട്ടി നിലപാട് തിരുത്തിയില്ലെങ്കിൽ തോൽക്കുക രാഹുൽ മാങ്കൂട്ടമല്ല, രാഹുൽ ഗാന്ധിയായിരിക്കുമെന്നും സരിൻ പറഞ്ഞു. സിപിഎം ഒരു കുറ്റിച്ചൂലിനെ നിർത്തിയാലും പ്രവർത്തകർ ജയിപ്പിക്കും. അത് അവരുടെ കെട്ടുറപ്പാണെന്നും സരിൻ കൂട്ടിച്ചേർത്തു. കോൺഗ്രസ് പാർട്ടി നേതൃത്വം കാണിക്കുന്നത് തോന്നിവാസമാണെന്നും സരിൻ കുറ്റപ്പെടുത്തി. പറയാനുള്ളത് പറഞ്ഞിട്ടേ പോകൂവെന്നും സരിൻ വ്യക്തമാക്കി. ലെഫ്റ്റ് അടിക്കുന്ന സ്വഭാമുള്ള ആളല്ല താനെന്നും സരിൻ വിശദമാക്കി. പാർട്ടി തീരുമാനങ്ങളുടെ രീതി മാറിയെന്നും സരിൻ കുറ്റപ്പെടുത്തി.

Tags:    

Similar News