തിരുവനന്തപുരത്ത് കനത്ത മഴ; പലയിടങ്ങളിലും വെള്ളക്കെട്ട്

Update: 2024-05-29 12:43 GMT

ജില്ലയില്‍ മണിക്കൂറുകളോളം നിര്‍ത്താതെ പെയ്ത മഴയില്‍ പലയിടങ്ങളിലും വെള്ളം കയറി. കനത്ത മഴയിൽ നഗരത്തിലെ ചാല മാർക്കറ്റും ബേക്കറി ജങ്ഷനും അടക്കം വെള്ളത്തിൽ മുങ്ങി. വട്ടിയൂർക്കാവ് മണ്ണാമൂലയിൽ കിള്ളിയാർ കരകവിഞ്ഞ് ഒഴുകുകയാണ്.

ആമയിഴഞ്ചാന്‍ തോട് കരകവിഞ്ഞു. ചാലയിലെ കടകളില്‍ വെള്ളം കയറി. തേക്കുംമൂട്, ഗൗരീശപട്ടം മേഖലകളിലും വെള്ളം കയറി. ആളുകള്‍ വീടുകള്‍ ഒഴിയുന്ന സ്ഥിതിയാണുള്ളത്. തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനു മുന്നില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. പഴവങ്ങാടി പവര്‍ ഹൗസ് റോഡില്‍ കനത്ത വെള്ളക്കെട്ടാണ് ഉണ്ടായിരിക്കുന്നത്.

 പട്ടം, കണ്ണമ്മൂല നഗരസഭ വാര്‍ഡുകളിലെ ഗൗരീശപട്ടം-കുഴിവയല്‍ മുറിഞ്ഞ പാലംതോട് കരകവിഞ്ഞ് റോഡിലേക്ക് വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. പാറ്റൂര്‍ ഭഗവതി ക്ഷേത്രത്തിനു പുറകുവശം തോട് കര കവിഞ്ഞു. പട്ടം തോടും കര കവിഞ്ഞു വീടുകളില്‍ വെള്ളം കയറി. ജില്ലയിലെ മലയോര, തീരദേശ പ്രദേശങ്ങളില്‍ പലയിടത്തും കൃഷിനാശവും വെള്ളക്കെട്ടും രൂപപ്പെട്ടു.

ഗൗരീശപട്ടം-മുറിഞ്ഞ പാലം കുഴിവയല്‍ റോഡില്‍ തോട് കരകവിഞ്ഞ് റോഡിലേക്ക് കയറി ഒഴുകുകയാണ്. വീടുകളില്‍ വെള്ളം കയറി. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയതിനാല്‍ പരിസരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.

Tags:    

Similar News