ബിജെപിയിലേക്ക് ഇല്ല , അഭ്യൂഹങ്ങൾക്ക് വിരാമം; ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ സിപിഐഎമ്മിനായി പ്രചാരണത്തിന് ഇറങ്ങും

Update: 2024-03-17 06:38 GMT

ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ദേവികുളം മുൻ എംഎല്‍എ എസ് രാജേന്ദ്രൻ. മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ എല്‍ഡിഎഫ് കണ്‍വെൻഷനില്‍ എസ് രാജേന്ദ്രൻ പങ്കെടുത്തു.ഇതോടെയാണ് ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലികമായെങ്കിലും വിരാമമാകുന്നത്. പാര്‍ട്ടിയില്‍ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എസ് രാജേന്ദ്രൻ, പക്ഷേ പാര്‍ട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല.

മൂന്നാറില്‍ നടക്കുന്ന എല്‍ഡിഎഫ് ദേവികുളം നിയോജക മണ്ഡലം കണ്‍വെന്‍ഷനിലാണ് എസ് രാജേന്ദ്രൻ പങ്കെടുക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണരംഗത്ത് സജീവമാകാനും തീരുമാനിച്ചതായാണ് സൂചന.

ഇന്നലെ ഇടുക്കിയിലെ മുതിര്‍ന്ന സിപിഐഎം നേതാവും എംഎല്‍എയുമായ എംഎം മണിയും, സിപിഎം ജില്ലാ സെക്രട്ടറി സിവി വർഗീസും രാജേന്ദ്രനുമായി വീട്ടിലെത്തി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി പരിപാടിയില്‍ എസ് രാജേന്ദ്രൻ പങ്കെടുക്കുന്നത്. പാര്‍ട്ടിയുമായി സഹകരിച്ച് മുന്നോട്ട് പോകണമെങ്കില്‍ ചില നിബന്ധനകള്‍ എസ് രാജേന്ദ്രൻ നേരത്തെ മുന്നോട്ടുവച്ചിരുന്നു.പ്രാദേശികമായ നേതൃസ്ഥാനം അടക്കമാണ് രാജേന്ദ്രൻ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ നിബന്ധനകളില്‍ എന്തെല്ലാം ധാരണ ഉണ്ടായിട്ടുണ്ടെന്നത് വ്യക്തമല്ല.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എ രാജയ്ക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയതോടെയാണ് എസ് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെൻഡ് ചെയ്തത്. പിന്നീട് ഇദ്ദേഹത്തെ തിരിച്ചെടുത്തിരുന്നില്ല. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലേക്ക് എന്ന സൂചന എസ് രാജേന്ദ്രൻ തന്നെ നല്‍കുകയായിരുന്നു. ഇതോടെയാണ് ഇദ്ദേഹവുമായി ചര്‍ച്ചയ്ക്ക് പാര്‍ട്ടി തയ്യാറായത്.

Tags:    

Similar News