'ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു'; കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി യുവതി

Update: 2024-05-04 05:03 GMT

പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതക കേസിൽ പ്രതിയായ അമ്മയായ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ജനിച്ചയുടനെ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് യുവതി കുറ്റസമ്മതം നടത്തി. ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കുഞ്ഞ് ജനിച്ചാൽ എങ്ങനെ ഒഴിവാക്കണമെന്ന് ഇന്റർനെറ്റിൽനിന്നടക്കം വിവരങ്ങൾ ശേഖരിച്ചുവെന്നും മൊഴി നൽകി. കുഞ്ഞ് ജനിച്ചപ്പോഴുണ്ടായ പരിഭ്രമത്തിലാണ് കൊലപാതകം നടത്തിയതെന്നും യുവതി പറഞ്ഞു.

കഴിഞ്ഞദിവസം പീഡനത്തിന് ഇരയായെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, അവർ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട നർത്തകനായ യുവാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. യുവതിയുമായി സൗഹൃദമുണ്ടായിരുന്നെങ്കിലും പിന്നീട് നടന്ന സംഭവങ്ങളിൽ തനിക്ക് പങ്കൊന്നുമില്ലെന്നാണ് യുവാവിന്റെ മൊഴി. യുവതി പ്രാഥമികമായി നൽകിയ വിവരങ്ങളിൽ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകേണ്ടതിനാൽ യുവാവിനെ കൂടുതൽ ചോദ്യംചെയ്യുന്നതിലേക്ക് പോലീസ് കടന്നിട്ടില്ല.

കൊലപാതകത്തെ സംബന്ധിച്ച പൂർണ്ണവിവരങ്ങൾ യുവതി പോലീസിനോട് തുറന്നുപറഞ്ഞു. വെള്ളിയാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് പ്രസവം നടന്നത്. പരിഭ്രാന്തയായതിനെത്തുടർന്ന് കുഞ്ഞിന്റെ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താനാണ് ശ്രമിച്ചത്. ശബ്ദം പുറത്തേക്ക് വരാതിരിക്കാനായി വായിൽ തുണിതിരുകി. കൈയിൽക്കിട്ടിയ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് കുട്ടിയെ പുറത്തേക്ക് എറിയുകയായിരുന്നു. ഇതെല്ലാം ആ സമയത്തെ പരിഭ്രാന്തിയിൽ സംഭവിച്ചതാണെന്നാണ് മൊഴി.

കൊലപാതകത്തിൽ വീട്ടുകാർക്ക് പങ്കില്ലെന്നും താൻ ഗർഭിണിയായിരുന്നത് അവർക്ക് അറിയില്ലെന്നും യുവതി പോലീസിനോട് പറഞ്ഞു. വീട്ടുകാരും സമാനമൊഴിയാണ് നൽകിയിട്ടുള്ളത്. എന്നാൽ പോലീസിന് ചില സംശയങ്ങളുണ്ട്. യുവതിയുടെ കുടുംബാംഗങ്ങളെ വീണ്ടും ചോദ്യംചെയ്യാനാണ് പോലീസിന്റെ തീരുമാനം. അറസ്റ്റുരേഖപ്പെടുത്തിയ യുവതി നിലവിൽ എറണാകുളം ജനറൽ ആശുപത്രിയിലാണുള്ളത്.

അതേസമയം, കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി യുവതിയുടെ വീട്ടിൽ ജോലിചെയ്തിരുന്ന സ്ത്രീ രംഗത്തെത്തി. യുവതി കിടക്കയിൽനിന്ന് ഇറങ്ങി നടക്കാറുണ്ടായിരുന്നില്ലെന്നും കട്ടിലിൽ ഇരുന്ന് കംപ്യൂട്ടർ ഉപയോഗിക്കാറാണ് പതിവെന്നും വീട്ടുജോലിക്കാരിയായിരുന്ന ശ്രീജ പറഞ്ഞു. യുവതിയുടെ വീട്ടുകാർ ആരോടും സംസാരിക്കാത്ത പ്രകൃതക്കാരാണ്. ഒമ്പതുവർഷം ആ വീട്ടിൽ ജോലിചെയ്തിരുന്ന തന്നെ രണ്ടുമാസം മുമ്പ് പറഞ്ഞുവിട്ടു. ഒരുമാസത്തെ ശമ്പളം തരാനുണ്ട്. പെൺകുട്ടി ബെംഗളൂരുവിൽനിന്ന് തിരിച്ചുവന്നതിന് പിന്നാലെയാണ് പിരിച്ചുവിട്ടത്. കുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ശ്രീജ പറഞ്ഞു.

Tags:    

Similar News