'താരങ്ങൾ എങ്ങനെയാണ് അന്യരായത്?, ഞാൻ പവർ ഗ്രൂപ്പിലുള്ള ആളല്ല'; മോഹൻലാൽ

Update: 2024-08-31 09:46 GMT

'അമ്മ'യുടെ തലപ്പത്തേക്ക് പുതിയ ആളുകൾ വരണമെന്ന് മോഹൻലാൽ. സിനിമാ മേഖലയെ രക്ഷിക്കേണ്ടത് മാധ്യമങ്ങളുടെ കൂടി ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഒറ്റ ദിവസം കൊണ്ട് താരങ്ങൾ എങ്ങനെയാണ് മാധ്യമങ്ങൾക്ക് അന്യരായതെന്നും മോഹൻലാൽ ചോദിച്ചു.

'ഡബ്ല്യുസിസി, അമ്മ എന്നൊക്കെയുള്ള വിഷയങ്ങൾ വിടൂ. നിങ്ങൾ മലയാള സിനിമയെപ്പറ്റി സംസാരിക്കൂ. ഒരുപാട് സംഘടനകളില്ലേ. അവരുമായിട്ടൊക്കെ സംസാരിക്കൂ. അമ്മ എന്ന് പറയുന്ന സംഘടന ഇതിനൊക്കെ പ്രതികരിക്കണമെന്ന് പറഞ്ഞാൽ എങ്ങനെയാണ്, കമ്മിറ്റി റിപ്പോർട്ടിൽ ഉള്ളത് ആരൊക്കൊണെന്നൊക്കെ അറിയട്ടേ. എന്നോട് ചോദിച്ചാൽ, ഞാൻ പവർ ഗ്രൂപ്പിലുള്ള ആളല്ല. എനിക്ക് അതിനെപ്പറ്റി അറിയില്ല.

അറിയുമോ എന്ന് ചോദിച്ചാൽ, ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്. ആ റിപ്പോർട്ട് വരട്ടേ, നിങ്ങൾ വെയ്റ്റ് ചെയ്യൂ. എന്നെ കമ്മിറ്റി വിളിച്ചു, ഞാൻ പോയി സംസാരിച്ചിട്ടുണ്ട്. ആ റിപ്പോർട്ടിൽ അവർ പറയുന്ന കാര്യങ്ങൾ എനിക്കെങ്ങനെ അറിയാനാണ്. നിങ്ങൾക്കുള്ള അറിവാണ് എനിക്കും.'-

മോഹൻലാൽ പറഞ്ഞു. സിനിമയിൽ മാത്രമല്ല, എല്ലാ മേഖലയിലും പ്രശ്‌നങ്ങളുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.കുറ്റക്കാരുണ്ടെങ്കിൽ പുറത്തേക്ക് വരട്ടേയെന്നും പരാതിയുള്ളവർ പൊലീസിനെ അറിയിക്കണമെന്നും മോഹൻലാൽ പറഞ്ഞു. 'കുറ്റങ്ങളും തെറ്റുകളും ഉണ്ടാകാം. ഒരാളോ ഒരു സംഘടനയോ മാത്രം ക്രൂശിക്കപ്പെടരുത്'- മോഹൻലാൽ പറഞ്ഞു. മാധ്യമങ്ങളുടെ പല ചോദ്യങ്ങൾക്കും നടന് മറുപടി ഉണ്ടായിരുന്നില്ല. മലയാള സിനിമയെ തകർക്കരുതെന്ന അപേക്ഷയും മോഹൻലാൽ മുന്നോട്ടുവച്ചു

'അമ്മ എന്ന് പറയുന്ന അസോസിയേഷൻ, ട്രേഡ് യൂണിയൻ സ്വഭാവമുള്ള അസോസിയേഷനൊന്നുമല്ല. അതൊരു കുടുംബം പോലെയാണ്. അഞ്ഞൂറോളം പേരുള്ള ഒരു കുടുംബം. അവരുടെ വെൽഫെയറിന് വേണ്ടി തിരുവനന്തപുരത്തുനിന്ന് പത്ത് മുപ്പത് വർഷം മുമ്പ് തുടങ്ങിയതാണ്. നമ്മുടെ കൂടെയുള്ളവർക്ക് നന്മയാകാൻ, അവർക്കൊരു പ്രശ്‌നമുണ്ടാകുമ്പോൾ സഹായിക്കാനൊക്കെ വേണ്ടി തുടങ്ങിയതാണ്. പിന്നെ അതിൽ ഒരുപാട് പേർ വന്നുചേർന്നു.ഞാൻ തുടക്കം മുതൽ അതിലുള്ളയാളാണ്. കഴിഞ്ഞ രണ്ട് തവണ പ്രസിഡന്റായിരുന്നു. ഇപ്പോൾ എന്തുകൊണ്ട് അതിൽ നിന്ന് മാറി എന്ന് ചോദിക്കുമ്പോൾ, ഇതിന് ഉത്തരം പറയേണ്ടത് മലയാള സിനിമ ഒന്നടങ്കമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പല കാര്യങ്ങളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്തിനും ഏതിനും അമ്മയുടെ കമ്മിറ്റിയെ കുറ്റപ്പെടുത്തുന്നതായിട്ടാണ് ഞങ്ങൾ കണ്ടത്. അതിൽ തെറ്റുകളുണ്ടാകാം. അതിനെപ്പറ്റി പിന്നെ സംസാരിക്കാം.

അപ്പോൾ അങ്ങനെയുള്ള വിമർശനങ്ങൾ വന്നപ്പോൾ, എല്ലാവർക്കും സംസാരിക്കാനുള്ള വേദിയാകണമെന്ന് കരുതി. അമ്മ എന്ന സംഘടനയാണ് മറുപടി പറയേണ്ടത്. ഞാൻ എന്റെ അഡ്വക്കേറ്റുകളും സിനിമയിലെ മുതിർന്നവരുമായൊക്കെ സംസാരിച്ചെടുത്ത തീരുമാനമാണ് മാറിനിൽക്കാമെന്നത്. അമ്മയുടെ പ്രവർത്തനങ്ങളൊന്നും നിർത്തിക്കൊണ്ടല്ല. ഞങ്ങൾക്ക് പെൻഷൻ കൊടുക്കാനുണ്ട്, ഇൻഷുറൻസ് കൊടുക്കാനുണ്ട്, അങ്ങനെ പല കാര്യങ്ങളും ചെയ്യാനുണ്ട്. അതിൽ നിന്ന് പൂർണമായും ഒഴിഞ്ഞുമാറിയതല്ല. എല്ലാവരോടും അനുവാദം ചോദിച്ചിട്ടാണ് ചെയ്തത്.സിനിമ മേഖലയിൽ പതിനായിരക്കണക്കിനാളുകളാണ് ജോലി ചെയ്യുന്നത്.

വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത മേഖലയാണ്. മറ്റ് ഭാഷകളിലേക്ക് പോകുമ്പോഴാണ് മലയാള സിനിമയുടെ മഹത്വമറിയുന്നത്. ദയവ് ചെയ്ത് ഈ സിനിമ മേഖലയെ തകർക്കരുതെന്ന അപേക്ഷയുണ്ട്. സർക്കാരുണ്ട്. കമ്മിറ്റിയുണ്ട്. പൊലീസുണ്ട്. ഇത് കോടതി വരെ എത്തിനിൽക്കുന്ന വിഷയമാണ്. അതിനാൽ ആധികാരികമായി അഭിപ്രായം പറയാൻ കഴിയില്ല. എനിക്ക് പറയാനുള്ളത്, പതിനായിരക്കണക്കിന് ജോലിക്കാരുള്ളതാണ്. സിനിമ മേഖല മുന്നോട്ട് ചലിക്കണം.' മോഹൻലാൽ പറഞ്ഞു.

Tags:    

Similar News