ദുരന്ത ബാധിതര്‍ക്ക് 25,000 രൂപ; ക്വാറികളുടെ നടത്തിപ്പ് കുടുംബശ്രീ സംഘങ്ങളെ ഏൽപ്പിക്കണം; പ്രകൃതി സംരക്ഷണത്തിന് നിർദേശവുമായി ഗാഡ്ഗിൽ

Update: 2024-08-15 11:36 GMT

 വയനാട് ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനായി നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് പരിസ്ഥിതി പ്രവര്‍ത്തകൻ ഡോ. മാധവ് ഗാഡ്ഗിൽ. പ്രകൃതി സംരക്ഷണ സമിതി കല്‍പറ്റയില്‍ നടത്തുന്ന പരിസ്ഥിതി സംരക്ഷണ സമ്മേളനത്തില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് മാധവ് ഗാഡ്ദില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കേരളത്തിലെ ക്വാറികളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും പരിസ്ഥിതി ചൂഷണത്തെക്കുറിച്ചും വിമര്‍ശിച്ച മാധവ് ഗാഡ്ഗിൽ വയനാട്ടിലെ ദുരന്ത ബാധിതര്‍ക്ക് 25,000 രൂപ നല്‍കുമെന്നും അറിയിച്ചു.  വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസം കൃത്യമായി നടപ്പാക്കേണ്ടതുണ്ടെന്ന് മാധവ് ഗാഡ്ഗില്‍ പറഞ്ഞു. മഹാരാഷ്ട്രയിൽ അടക്കം മുൻപ് ഉണ്ടായ ഇത്തരം പ്രകൃതിദുരന്തങ്ങളിൽ പുനരധിവാസം കൃത്യമായി ഉണ്ടായിട്ടില്ല.കേരളത്തിലെ ക്വാറികളിൽ നല്ലൊരു ശതമാനവും അനധികൃതമാണ്. എത്ര ക്വാറികൾ പ്രവർത്തിക്കുന്നു എന്നതിന് കൃത്യമായ കണക്കുകളും ഇല്ലെന്നും മാധവ് ഗാഡ്ഗില്‍ ആരോപിച്ചു.

പരിസ്ഥിതി സംരക്ഷണത്തിൽ ആഗോള തലത്തിൽ ഇന്ത്യയുടെത് മോശം റാങ്കിങാണ്. ഇതില്‍ മാറ്റമുണ്ടാകണം. കേരളത്തില്‍ ഉള്‍പ്പെടെ മൈനിങ് ജോലികൾ തദ്ദേശീയരെ ഏൽപ്പിക്കണം. കേരളത്തിലെ 85ശതമാനം ക്വാറികളും അനധികൃതമാണ്. ക്വാറികള്‍ മുഴുവനും സര്‍ക്കാര്‍ ഏറ്റെടുക്കണം. കേരളത്തിലെ ക്വാറികളുടെ നടത്തിപ്പ് കുടുംബശ്രീ സംഘങ്ങളെ എൽപ്പിക്കണം. വലിയ റിസോർട്ടുകൾ പ്രകൃതിക്ക് ആഘാതം സൃഷ്ടിക്കുകയാണ്. വയനാട്ടില്‍ ഉള്‍പ്പെടെ ഇതിന്‍റെ ആഘാതമുണ്ട്. വയനാട്ടിൽ ഗോവ മോഡലിൽ ഹോം സ്റ്റേ ടൂറിസം നടപ്പാക്കണം. തേയില തോട്ടങ്ങൾ ലേബേർ കോ ഓപ്പറേറ്റിവ് സൊസൈറ്റികൾ ഏറ്റെടുക്കണമെന്നും ഗാഡ്ഗിൽ പറഞ്ഞു.

Tags:    

Similar News